സ്കൂട്ടറിൽ ബസിടിച്ചു, പിതാവിനൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥി മരിച്ചു

തൃശൂർ കരുവന്നൂരിൽ സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ച് വിദ്യാർഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി 22കാരിയായ ലയ ആണ് അപകടത്തിൽ മരിച്ചത്. ലയക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പിതാവ് ഡേവിഡിനും അപകടത്തിൽ പരിക്ക് പറ്റി.

ഇന്ന് രാവിലെ കരുവന്നൂർ ചെറിയ പാലത്തിന് അടുത്താണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറിന് പുറകിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ ലയയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. പിതാവ് ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്. അപകടം നടന്ന് ഉടൻ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്ക് സംഭവിച്ച ലയയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവുമായി ബന്ധപ്പെട്ട് ചേർപ്പ് പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തുത്തു. ബസ്സ് ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച ലയ.