മോഹന്‍ലാല്‍ വലിച്ച് കൊണ്ടുവരികയായിരുന്നു, ആഴ്ചയില്‍ നാലുദിവസവും മമ്മൂട്ടിയോട് ഇടിമേടിക്കും,ലാലിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയദര്‍ശന്‍

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന് നാളെ 60-ാം പിറന്നാളാണ്. പലരും താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിക്കഴിഞ്ഞു. മലയാളികളും തങ്ങളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ചെന്നൈയില്‍ ലാലിന്റെ സഹായത്താല്‍ ജീവിച്ച സമയം ഉണ്ടായിരുന്നു. ആഴ്ചയില്‍ നാല് ദിവസം മമ്മൂട്ടിയോട് ഇടി മേടിക്കും. ലാല്‍ വില്ലന്‍ വേഷമായി നടക്കുന്ന അക്കാലത്തും തങ്ങളുടെ പ്രതീക്ഷ അവനായിരുന്നു എന്നും പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്നൊരു മനുഷ്യന്‍ ഇല്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. എന്നാല്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലേലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു. കയ്യില്‍ അതിനുളള കോപ്പുണ്ടായിട്ട് കണ്ട സ്വപ്‌നമല്ല സിനിമ. ഇവനുണ്ടായത് കൊണ്ട് സംഭവിച്ചതാണ്. അന്ന് ലാല്‍ എല്ലാ സിനിമയിലും വില്ലനാണ്. എല്ലായിടത്തും കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തും. ഒരിടത്തും രക്ഷപ്പെട്ടില്ല.

അങ്ങനെ അവന്‍ തന്നെ പറഞ്ഞു, നിന്റെ മനസിലുളള സിനിമ ഇവിടെയില്ല. നാട്ടിലേക്ക് തിരിച്ചുപോയി ആലോചിക്ക്. ലാല്‍ തന്നെയാണ് എന്നെ വണ്ടി കയറ്റിയത്. നാട്ടിലെത്തി എഴുതിയ സിനിമയാണ് എങ്ങനെ നീ മറക്കും. ലാലിനോട് പറഞ്ഞു, നിന്റെ ഡേറ്റ് കിട്ടിയാല്‍ എനിക്കൊരു സിനിമയായി എന്ന്. അന്ന് നല്‍കിയ ഡേറ്റില്‍ കിട്ടിയ ഹിറ്റാണ് തന്നെ ഇതുവരെ എത്തിച്ചത്.- പ്രിയദര്‍ശന്‍ പറഞ്ഞു.

അവനായിരുന്നു ഏക പ്രതീക്ഷ. അന്ന് ലാല്‍ വില്ലന്‍ വേഷമായി മാത്രമായി നടക്കുന്ന കാലമാണ്. ആഴ്ചയില്‍ നാലുദിവസവും മമ്മൂട്ടിയോട് ഇടിമേടിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തസമയത്ത് ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല. ഒന്ന് ശാന്തമായപ്പോള്‍ സിനിമ ചെയ്യാനായി വിളിച്ചു തുടങ്ങി. സത്യത്തില്‍ എനിക്ക് ശല്യമായി. പലപ്പോഴും ഫോണ്‍ ഓഫ് ചെയ്തു. അയാളെന്നെ വലിച്ച് കൊണ്ടുവരികയായിരുന്നു. അങ്ങനെയുണ്ടായ സിനിമയാണ് ഒപ്പം. വീണ്ടും ഒരു ജന്മം കൂടി തന്നു.- പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു.