എല്ലാവര്‍ക്കും ചവിട്ടാമെന്ന് കരുതേണ്ട; ആഫ്രിക്കയിലേക്ക് ഇനിയും പോകുമെന്നും പി.വി അന്‍വര്‍ എം.എല്‍.എ

മലപ്പുറം:എം.എല്‍.എ ആയതുകൊണ്ട് എല്ലാവര്‍ക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് പി.വി അന്‍വര്‍. ഒരു പരിധിവിട്ടാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനറിയാമെന്നും അദ്ദേഹം മലപ്പുറത്തു പറഞ്ഞു. ‘ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാന്‍ നിയമസഭയിലെത്തിയത്. പാര്‍ട്ടിയ്ക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്.

ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും പ്രവര്‍ത്തിക്കാനാകൂ. ആരും തന്നെ തിരയേണ്ട. ജനങ്ങള്‍ക്കിടയിലുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു. തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആഫ്രിക്കയിലേക്ക് ഇനിയും പോകുമെന്നും കേരളത്തിലെ കച്ചവടമെല്ലാം പൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിക്കുള്ളൂവെന്നും അന്‍വര്‍ പരിഹസിച്ചു.

അഡ്വ.ജയശങ്കര്‍ പറഞ്ഞു മലപ്പുറത്തെ പ്രമാണിമാരില്‍ നിന്ന് പണം വാങ്ങിയാണ് ഇവിടെ സീറ്റ് കൊടുക്കുന്നതെന്നാണ്. ആരുടേയും പണം കട്ടുണ്ടാക്കിയതല്ല. പാരമ്ബര്യമായിട്ടും ഞങ്ങള്‍ അധ്വാനിച്ചും ഉണ്ടാക്കിയതാണ്.
കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും സി.പി.എമ്മിലേക്ക് വന്നാല്‍ ഞങ്ങള്‍ മുതലാളിമാര്‍. അല്ലെങ്കിലോ…ജയശങ്കര്‍ എന്തേ പത്ത് കൊല്ലം മുന്‍പ് എന്നെ വിമര്‍ശിക്കാതിരുന്നത്. എന്തേ രണ്ട് കൊല്ലം മുന്‍പ് കെ.പി മുസ്തഫ മുതലാളിയാണെന്ന് പറയാത്തത്?’- അദ്ദേഹം ചോദിച്ചു.