കേരളത്തിന് 35 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ ഭരണാധികാരി

ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഖത്തര്‍ 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) സഹായധനം നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം നല്‍കുന്നതെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അടിയന്തരസഹായമായി അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്ന് ഖത്തര്‍ ചാരിറ്റി വഴി 40 ലക്ഷം റിയാലിന്റെ (7.6 കോടി രൂപ) ധനസഹായം സമാഹരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കേരളം നേരിടുന്ന ദുരിതത്തില്‍ പങ്കുചേരുന്നതായി ഖത്തര്‍ അമീര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തില്‍ അറിയിച്ചിരുന്നു.