സജിതയും റഹ്മാനും വിവാഹിതരായി; വീട്ടുകാര്‍ പങ്കെടുക്കാത്തതില്‍ വിഷമമുണ്ടെന്ന് റഹ്മാന്‍

നീണ്ട പത്ത് വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് സജിതയുടെ വീട്ടുകാര്‍ എത്തിയിരുന്നു. റഹ്മാന്റെ വീട്ടുകാര്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. കുടുംബാംഗങ്ങള്‍ പങ്കെടുക്കാത്തതില്‍ വിഷമമുണ്ടെന്ന് വിവാഹത്തിന് ശേഷം റഹ്മാന്‍ പ്രതികരിച്ചു. നെന്മാറ എംഎല്‍എ കെ. ബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് പത്ത് വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാണ് വീട്ടുകാരും നാട്ടുകാരും അറിയാതെ പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്മാനെ വഴിയില്‍വെച്ച് ബന്ധുക്കള്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിയുന്നത്.

പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സജിതയെ റഹ്മാന്‍ അനുവദിച്ചില്ലെന്നും, ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു. തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെ എന്നാണ് വനിതാ കമ്മീഷന്‍ പറഞ്ഞത്. റഹ്മാനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

വീട്ടുകാരുടേയും സമൂഹത്തിന്റേയും എതിര്‍പ്പ് ഉണ്ടാകുമെന്ന ഭയം കൊണ്ടായിരുന്നു വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചതെന്നായിരുന്നു ഇരുവരും വനിതാ കമ്മീഷനോട് പറഞ്ഞത്. സംഭവത്തില്‍ നിരവധി പേര്‍ ഇവരെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പോലീസ് നിലപാട്.