കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരും വേണ്ട; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

 

തന്റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരെയും നിയമിക്കരുതെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് രാഹുലിന്റെ ഇടപെടല്‍.

രാഹുലിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തിനകം പാര്‍ട്ടി ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചനകള്‍. ഈയാഴ്ച അവസാനത്തോടെ കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ് വരുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഗാന്ധി കുടുംബത്തില്‍നിന്ന് ആരും വേണ്ടെന്ന നിര്‍ദേശം രാഹുല്‍ ആവര്‍ത്തിച്ചത്.

ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാന്‍ രാഹുല്‍ നേരത്തെ തന്നെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ എവിടെയും എത്തിയില്ല. ഇതിനിടയിലാണ് പ്രിയങ്ക അധ്യക്ഷയാവണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശ്ക്തമായത്. അമരിന്ദര്‍ സിങ്, കരണ്‍ സിങ്, ശശി തരൂര്‍ എന്നിവര്‍ പരസ്യമായിത്തന്നെ ഇക്കാര്യം ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തില്‍ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗിക്കുന്നതിനിടയിലാണ്, അതിനു തടയിട്ടുകൊണ്ട് രാഹുലിന്റെ നിര്‍േദശം. അതേസമയം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ പേരുകളൊന്നും നിര്‍ദേശിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടക്കാല അധ്യക്ഷനെ നിയോഗിച്ച്, പുതിയ അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇടക്കാല അധ്യക്ഷന്റെ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ്, വേണുഗോപാലിനെക്കൂടാതെ പരിഗണനയിലുള്ളത്.