കോണ്‍ഗ്രസ് പൊട്ടിയതിന് സൈബര്‍ സഖാക്കളുടെ പൊങ്കാല പിഷാരടിക്ക് നേരെ; കൂടെയുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പിന്നാലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും രമേശ് പിഷാരടി പങ്കെടുത്തിരുന്നു. എന്നാല്‍ നിര്‍ഭ്ാഗ്യവശാല്‍ ഈ സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു, ഇതിന് പിന്നാലെ രമേശ് പിഷാരടി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നത്.

എന്നാല്‍ ഇപ്പോഴിതാ രമേശ് പിഷാരടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങള്‍ യുഡിഎഫ് ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്‌നം പിഷാരടി കോണ്‍ഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാന്‍ട്രേക്ക് ആണ് പോലും! സൈബര്‍ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്. മാന്‍ഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്ബോള്‍ ‘മാടംപള്ളിയിലെ യഥാര്‍ത്ഥ മാന്‍ഡ്രേക്ക് ‘ യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കില്‍ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാല്‍ മതി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ല്‍ 19 ഉം തോറ്റു, അത്ര വലിയ സ്‌ട്രൈക്ക് റേറ്റ് സാക്ഷാല്‍ മാന്‍ഡ്രേക്കിനു പോലുമില്ല.

പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങള്‍ യുഡിഎഫ് ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്‌നം പിഷാരടി കോണ്‍ഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്.

എന്തിന് കോണ്‍ഗ്രസില്‍ ചേര്‍ന്നു..പിഷാരടി പറയുന്നു

കലാകാരനും സാഹിത്യകാരനുമായാല്‍ അവര്‍ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കള്‍ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കള്‍. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്‌കാരം.

നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകു സഹോ, അവര്‍ ശീലിച്ച പൈതൃക ഭാഷയില്‍ അവര്‍ സംവദിക്കട്ടെ….