ട്രെയിനില്‍നിന്ന് ഇറങ്ങവെ പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

വിശാഖപട്ടണം: കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. ശശികല എന്ന 20 വയസ്സുള്ള വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പെൺകുട്ടി കാൽവഴുതി പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ദുവ്വാദയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ ശശികല സ്ഥിരമായി ഗുണ്ടൂര്‍-റയാഖാദ പാസഞ്ചർ ട്രെയിനിലാണ് യാത്രചെയ്തിരുന്നത്. പതിവുപോലെ ബുധനാഴ്ച രാവിലെയും ട്രെയിനില്‍ യാത്രചെയ്യവേ ദുവ്വാദ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി.

ഉടൻ തന്നെ ആര്‍.പി.എഫും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ സാരമായ പരിക്കാണ് മരണകാരണം.