തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല

തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പി ടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്നാണ് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം

എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടുന്നവരാണ് ട്വന്റി-20. അവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും സര്‍ക്കാരിന് തിരിച്ചടി കൊടുക്കാന്‍ ട്വന്റി-20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല  പറഞ്ഞു.

തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.