സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇക്കാര്യമാണ് യോഗത്തില്‍ പറയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പൊതുവായ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും വേണം. ഞായറാഴ്ചത്തെ നിയന്ത്രണം നന്നായി, അതുപോലുള്ളവ ആവാം. പക്ഷേ കേരളം അടച്ചിടുന്ന നിലവന്നാല്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. അത്രമാത്രം രൂക്ഷമായ വ്യാപനുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പറയുമ്ബോള്‍ ഞങ്ങളുടെ പ്രതികരണം അപ്പോള്‍ പറയാമെന്നും ചെന്നിത്തല പറഞ്ഞു.

കച്ചവടക്കാര്‍ക്ക് എത്രമണിവരെ പ്രവര്‍ത്തിക്കാമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. 9മണിവരെ നീട്ടിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. സമയം നീട്ടിനല്‍കുമ്ബോള്‍ ആളുകള്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ എത്തും. എന്നാല്‍ സമയം കുറവാണെങ്കില്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.