28 വർഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു,രഞ്ജിനി

ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകരും സിനിമതാരങ്ങളും സാമൂഹ്യ നിരീക്ഷകരും രം​ഗത്തെത്തി.ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ട നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അഭിഭാഷകയുമായ രഞ്ജിനി.കഴിഞ്ഞ 28വർഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നെന്നും പ്രതീക്ഷിച്ച വിധിയാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചത്.വിധിയിൽ നാണത്താൽ തലകുനിക്കുന്നുവെന്നും ഹാത്രാസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു

കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ല.ബാബരി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്ത് തകർത്തതല്ലെന്ന് ലക്‌നൗ കോടതി നിരീക്ഷിച്ചു.പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാർ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്

അദ്വാനിയും ജോഷിയും ഉൾപ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് പുറമെ മുതിർന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹർ ജോഷി,ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32പേരാണ് കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്.കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.വിധി പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രധാന കവാടത്തിന് പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു

1992ഡിസംബർ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകർത്തത്.രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു