അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളര്‍ത്തിയത്, കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോള്‍ കുട്ടിക്കാല വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. തനിക്ക് എഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുവെന്നും അനിയന് അന്ന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായമെന്നും രഞ്ജിനി പറയുന്നു. തന്റെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവവും അതു തന്നെ ആണെന്നും ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റുരു സംഭവം എന്തുണ്ടാവാനാണെന്നും രഞ്ജിനി ചോദിക്കുന്നു.

അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നു. വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബള്‍ബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയില്‍ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകള്‍ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാല്‍ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടില്‍ ആണിനും പെണ്ണിനും പ്രത്യേകിച്ച് ജോലികള്‍ ഒന്നുമില്ല.

അവധിക്കാലം അമ്മായിയുടെ വീട്ടിലായിരുന്നു തങ്ങള്‍ പോയിരുന്നത്. അവിടുത്തെ അപ്പൂപ്പന്റെ കഥ കേള്‍ക്കലാണ് പ്രധാന പരിപാടി. കുട്ടികളെല്ലാം കഥ കേട്ട് വട്ടത്തിലിരിക്കും. വൈകുന്നേരം വിളക്ക് കൊളുത്തി അതിന് ചുറ്റിനും കുട്ടികളെ ഇരുത്തി പ്രാര്‍ത്ഥന ചൊല്ലിക്കും.

എല്ലാ ദിവസവും ചെടി നനയ്ക്കാന്‍ ഇറങ്ങുന്ന പതിവ് അപ്പൂപ്പന് ഉണ്ടായിരുന്നു. ഏഴാം ക്ലാസിലായിരുന്നു താന്‍ അന്ന് ടിവിയില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പരിപാടി കാണുമായിരുന്നു. ഒരിക്കല്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ തന്നോട് ചെടി നനയ്ക്കാന്‍ അപ്പൂപ്പന്‍ പറഞ്ഞു. അത് ഞാന്‍ അനുസരിച്ചില്ല. പല ദിവസവും അപ്പൂപ്പന്‍ ചെടി നനയ്ക്കാന്‍ വിളിച്ചു എന്നാല്‍ താന്‍ ടിവി കണ്ടിരുന്നു.

ഒരുദിവസം അപ്പൂപ്പന്‍ വന്ന് വഴക്കുണ്ടാക്കി. ആ വഴക്കിന് ശേഷം അപ്പൂപ്പനും താനും തമ്മില്‍ ആഞ്ച് ആറ് വര്‍ഷം സംസാരിച്ചിട്ടേ ഇല്ല. രണ്ട് പേര്‍ക്കും വാശി. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍ അപ്പൂപ്പന്‍ തനിക്ക് ഒരു സ്വര്‍ണമാല വാങ്ങി തന്നുവെന്നും ആ മാല അണിഞ്ഞാണ് താന്‍ മത്സരത്തിന് ഇറങ്ങിയതെന്നും മത്സരത്തില്‍ ജയിക്കുകയും ചെയ്തു. അങ്ങനെ തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ന്നു. 2016ല്‍ അപ്പൂപ്പന്‍ മരിച്ചപ്പോഴാണ് തങ്ങളുടെ ബന്ധത്തിന്റെ ആഴം മനസിലാക്കിയതെന്നും രഞ്ജിനി പറഞ്ഞു.