വീടിന്റെ രണ്ടാം നിലയും കടന്ന് മഴവെള്ളം ഇരച്ച് കയറി, ഒരു പ്രതിഹാരദാഹിയെ പോലെ..

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ കേരളത്തിന്‍ നഷ്ടമായത് നിരവധി വിലപ്പെട്ട ജീവനുകളാണ്. എന്നാല്‍ രക്ഷപ്പെട്ടവര്‍ക്ക് തിരികെ ലഭിച്ചത് രണ്ടാം ജന്മം ആണെന്ന് അവര്‍ പറയുന്നു. പ്രളയക്കെടുതിയില്‍ വീടിന്റെ രണ്ടാം നിലയും കടന്ന് വെള്ളം പൊങ്ങിയപ്പോള്‍ പലരും കരുതി തങ്ങളുടെ ആയുസ്സ് ഇതാ ഇവിടെ തീരുന്നുവെന്ന്. മരണമുഖത്ത് നിന്നാണ് പലരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

എന്നാല്‍ ജീവന്‍ തിരികെക്കിട്ടിയവര്‍ ദൈവത്തിനോട് നന്ദി പറഞ്ഞു. തങ്ങള്‍ രക്ഷപെട്ടുവെന്ന് പോലും ആര്‍ക്കും വിശ്വസിക്കനാകുന്നില്ലെന്നാണ് പലരും പറയുന്നത്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ കുറിച്ച് പലരും അനുഭവം തുറന്ന് പറഞ്ഞു. അവര്‍ക്കൊപ്പം ദൈവത്തോടും രക്ഷാപ്രവര്‍ത്തകരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് രശ്മി.

വീടിന്റെ രണ്ടാം നിലയും കടന്ന് മഴവെള്ളം ഒരു പ്രതികാരദാഹിയെ പോലെ ഇരച്ച് കയറി. കൈക്കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് മരണത്തെ നേരിടാന്‍ തയ്യാറായി. വിധിക്കുമുന്നില്‍ പകച്ചുനിന്നപ്പോഴും മകനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. അനുഭവം പങ്ക് വെച്ച് രശ്മി.

‘വെള്ളം കയറാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസമായിരുന്നു, രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായി. എന്റെ മോന് 11 മാസമേ ആയിട്ടുള്ളൂ. അവനെ ഒരു പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്നു തോന്നി. അവനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം’. തന്റെ പൊന്നോമനയായ കുഞ്ഞു ദര്‍ശനെ മാറോട് ചേര്‍ത്ത് നിറ കണ്ണുകളോടെ രശ്മി പറയുന്ന വാക്കുകളാണിവ.

15നു രാവിലെ വീടിനുള്ളിലേക്കു വെള്ളം കയറിത്തുടങ്ങിയപ്പോള്‍ അടുത്ത വീടിന്റെ ഒന്നാംനിലയിലേക്ക് അച്ഛന്‍ രാധാകൃഷ്ണപിള്ളയ്ക്കും അമ്മ സുഷമയ്ക്കുമൊപ്പം മാറിയതാണു രശ്മിയും മകനും. ഭര്‍ത്താവ് അജിത്ത് വിദേശത്താണ്. 14 കുടുംബങ്ങളില്‍ നിന്നായി 58 പേരാണു കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായിരുന്നത്. ഇവരില്‍ പത്തു പേര്‍ കുട്ടികളായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണു നാവികസേന നദിയിലൂടെയെത്തി ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവര്‍ എവിടെയെന്നറിയാതെ പരക്കം പായുകയായിരുന്നു ബന്ധുക്കള്‍. ഒടുവില്‍ പരുമല പള്ളിയോടു ചേര്‍ന്ന ക്യാംപിലെത്തി അന്വേഷിച്ചപ്പോഴാണു ബന്ധുക്കള്‍ക്ക് ഇവരെ കണ്ടെത്താനായത്.