തൊണ്ടിമുതലായ 500 കിലോ കഞ്ചാവ് എലി തിന്നു; എലി തിന്നതിന് തെളിവ് ഹാജരാക്കണമെന്ന് കോടതി, വെള്ളം കുടിച്ച് പോലീസ്

മഥുര : തൊണ്ടിമുതലായ 500 കിലോ കഞ്ചാവ് എലി തിന്നെന്ന വാദവുമായി പോലീസ് കോടതിയിൽ. നേരത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചു എന്നും പോലീസ് ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പിടികൂടി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കഴിച്ചെന്നാണ് പോലീസ് പറയുന്നത്. രണ്ട് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവാണ് എലികൾ നശിപ്പിച്ച് തീർത്തത് എന്നാണ് പൊലീസ് പറയുന്നത്.

മഥുര ജില്ലയിലെ ഹൈവേ, ഷെർ​ഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ നശിപ്പിച്ചത്. മഥുരയിലെ ഒരു കോടതിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാർക്കോട്ടിക് ​ഡ്ര​ഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ ഹാജരാക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്.

പൊലീസ് സ്‌റ്റേഷനുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് 60 ലക്ഷത്തോളം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ്. കഞ്ചാവ് എലി നശിപ്പിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് മഥുര എസ്എസ്പി അഭിഷേക് യാദവിനോട് അവിടം എലിവിമുക്തമാക്കണമെന്നും കൂടാതെ ഈ 581 കിലോ കഞ്ചാവ് എലി കഴിച്ചുവെന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കഞ്ചാവ് എലി നശിപ്പിച്ചു എന്ന് കോടതിയിൽ പറഞ്ഞു.