‘ചുവന്നതൊപ്പി’ ഉത്തര്‍പ്രദേശിനുള്ള റെഡ് അലേര്‍ട്ട് ; സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഖിലേഷിന്റെ ചുവന്നതൊപ്പി ഉത്തർപ്രദേശിലേക്കുള്ള അപായ സൈറൺ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിലും അഴിമതിയിലും മാത്രമാണ് ചുവന്ന തൊപ്പിക്കാർക്ക് താത്പര്യമെന്നു വിമർശിച്ച പ്രധാനമന്ത്രി അവർ അപകട സൂചനയാണെന്നും കൂട്ടിച്ചേർത്തു. ഗോരഖ്പുറില്‍, നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. അഴിമതി, കയ്യേറ്റം, മാഫിയകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഈ ആളുകള്‍ക്ക് അധികാരം വേണ്ടത്. ചുവന്ന തൊപ്പിക്കാര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലില്‍നിന്ന് മോചിപ്പിക്കാനാണ് ചുവന്നതൊപ്പിക്കാര്‍ ഉത്തര്‍ പ്രദേശിന് റെഡ് അലേര്‍ട്ടാണ്, അപകട മുന്നറിയിപ്പാണ്- മോദി പറഞ്ഞു.