നിമിഷപ്രിയയുടെ മോചനം; കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നു

ന്യൂഡൽഹി.യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും.

യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതോടെയാണ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ആശങ്കയുയർന്നത്. കേസ് യെമൻ സുപ്രീംകോടതി വീണ്ടും പരിഗണിക്കാൻ പോവുകയാണ് എന്നതിനർഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

നേരത്തെ കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻറെ ബന്ധുക്കളുമായി മധ്യസ്ഥർ വഴി കേന്ദ്രസർക്കാർ ഇടപെടൽ നടത്തിവരുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഇവരെന്നതിനാൽ യെമൻ സർക്കാരിന് ഇടപെടാനാകില്ല. മധ്യസ്ഥരുമായി നേരിട്ടുളള ചർച്ചകൾക്കായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ അധികം വൈകാതെ ദുബായിലെത്തും.