വീട്ടുകാരെയും മൂന്നു മക്കളെയും കാണാതിരിക്കാന്‍ ഒരു ദിവസം പോലും കഴിയുമായിരുന്നില്ല

11 വര്‍ഷം മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകള്‍ പുത്തടിയില്‍ അടുത്തടുത്താണ്.

ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടില്‍ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വര്‍ഷം മുന്‍പാണ് ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുന്‍പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാന്‍ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു.

4 വര്‍ഷം മുന്‍പ് ഫാമില്‍ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല.

ഒക്ടോബര്‍ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടില്‍ എത്താത്തത് വീട്ടുകാരില്‍ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫെയ്സ്ബുക് അക്കൗണ്ടില്‍ മക്കള്‍ക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീന്‍ സഭയിലെ വൈദികനായ മൂത്ത സഹോദരന്‍ വിജോഷും ഇളയ സഹോദരന്‍ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു.

സഹോദരങ്ങളെ പോലെ തന്നെ അച്ഛന്‍ വിന്‍സെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകള്‍ ജൊവാനയുടെയും വേര്‍പാട് താങ്ങാവുന്നതിലധികമായി.