ശത്രുക്കള്‍ക്ക് മേല്‍ ത്രിനേത്രവുമായി ഇന്ത്യ; റിസാറ്റ് 2ബി ആര്‍1 മെയ് 22ന് മിഴി തുറക്കും

ന്യൂഡല്‍ഹി: ആകാശത്ത് സാങ്കേതികവിദ്യയുടെ തൃക്കണ്ണ് തുറക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം റിസാറ്റ് 2ബി ആര്‍1 മെയ് 22ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ഐ എസ് ആര്‍ ഓ വിക്ഷേപിക്കും.

റിസാറ്റ് പരമ്പരയിലെ മുന്‍ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതികവിദ്യയിലാണ് റിസാറ്റ് 2ബി ആര്‍1 ഒരുങ്ങുന്നത്. പുതിയ ഉപഗ്രഹം റിസാറ്റ് പരമ്പരയിലെ മുന്‍ഗാമികളോട് ആകാരസാദൃശ്യമുള്ളതാണെങ്കിലും ഘടനാപരമായി വ്യത്യാസമുണ്ട്. ഒരേസമയം പര്യവേക്ഷണത്തിനും നിരീക്ഷണത്തിനും സാദ്ധ്യമാകുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിസാറ്റിന്റെ x-ബാന്‍ഡ് സിന്തെറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (SAR) രാപകല്‍ ഭേദമില്ലാതെ കാലാവസ്ഥാ പ്രവചനത്തിനും നിരീക്ഷണത്തിനും ഉതകുന്നതാണ്. മേഘങ്ങള്‍ക്കിടയിലൂടെ തുളഞ്ഞു കയറാനും ഒരു മീറ്റര്‍ വരെ ഉപക്ഷേപത്തില്‍ ചിത്രങ്ങള്‍ അടുത്തു കാണിക്കാനും ഇതിന് സാധിക്കും. ഒരു മീറ്റര്‍ വരെ അകലത്തില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന വസ്തുക്കളെ മിഴിവോടെ പകര്‍ത്താനുള്ള കഴിവും ഇതിനുണ്ട്.

ഭൂമിയിലെ ഒരു വസ്തുവിന്റെ ചിത്രം പ്രതിദിനം രണ്ടോ മൂന്നോ തവണ മിഴിവോടെ പകര്‍ത്താന്‍ റിസാറ്റിന് സാധിക്കും. അതു കൊണ്ട് തന്നെ പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകള്‍ അടക്കമുള്ളവയെ കൃത്യമായി അടയാളപ്പെടുത്താന്‍ ഇതിന് സാധിക്കും.

ഭാരതീയ സുരക്ഷാ സേനകളുടെ എല്ലാ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നത് വഴി ദേശസുരക്ഷയെ ബാധിക്കുന്ന നേരിയ ഭീഷണികളെപ്പോലും മുന്‍കൂട്ടി അറിയിക്കാന്‍ ഇതിന് സാധിക്കും. സമുദ്രത്തിലൂടെ നീങ്ങുന്ന യാനങ്ങളെയും ട്രാക്ക് ചെയ്യാന്‍ കഴിവുള്ള റിസാറ്റിന്റെ സഹായത്തോടെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി മേഖലകളിലെ ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യവും അറബിക്കടലിലെ പാക് നാവിക യാനങ്ങളുടെ നീക്കങ്ങളും തത്സമയം വിലയിരുത്താന്‍ ഇന്ത്യക്ക് ഇനി അതിവേഗം കഴിയും. റിസാറ്റിന്റെ മുന്‍ വകഭേദങ്ങളുടെ സഹായത്തോടെയാണ് 2016ലെ മിന്നലാക്രമണങ്ങളും 2019ല ബലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യന്‍ സേനകള്‍ നിര്‍വ്വഹിച്ചത്. ഐ എസ് ആര്‍ ഓയുടെ ദുരന്ത നിവാരണ ക്ഷമത ഉദ്ദീപിപിക്കാനും റിസാറ്റിന്റെ പുതിയ രൂപത്തിന് ക്ഷമതയുണ്ട്.

ഇസ്രായേലില്‍ രൂപകല്‍പ്പന ചെയ്ത റിസാറ്റ്-2 ഉപഗ്രഹം സുരക്ഷാ സേനകളുടെ നിരീക്ഷണ സംവിധാനങ്ങളെ നിലവില്‍ ത്വരിതപ്പെടുത്തുന്നുണ്ട്. 536 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തി മേഖലകളെ ഇരുപത്തിനാല് മണിക്കൂറും ഇത് നിരീക്ഷിച്ച് പോരുന്നു.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ബീം സ്‌കാനിംഗ് റഡാറുകളെ അപേക്ഷിച്ച് റിസാറ്റ് 2ബി ആര്‍1 ന്റെ ഏറ്റവും വലിയ സാങ്കേതിക വ്യത്യാസം ഇത് ഒരു മേഖലയിലെ ലക്ഷ്യസ്ഥാനത്തിന്റെ അന്തിമ ഘടനാ ഉപക്ഷേപങ്ങളെ റഡാര്‍ ആന്റിനയുടെ ചലനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തുന്നു എന്നതാണ്. റഡാര്‍ സംവേദനങ്ങളെ വസ്തുവില്‍ നിന്ന് തിരിച്ച് ആന്റിനയില്‍ എത്തിക്കുമ്പോള്‍ ഇതില്‍ വലിയ ഛേദം സൃഷ്ടിക്കപ്പെടുന്നു. ഛേദത്തിന്റെ വലുപ്പം ദൃശ്യങ്ങളുടെ മിഴിവേറ്റുന്നു എന്നതാണ് റിസാറ്റ് ശ്രേണിയിലെ നവാതിഥിയുടെ പ്രകടമായ സവിശേഷത.

ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനത്തിനും അതിര്‍ത്തി നിരീക്ഷണത്തിനും ഒരേ പോലെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള റിസാറ്റ് 2ബി ആര്‍1 ന്റെ വിക്ഷേപണത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.