സഫലമാകാത്ത രണ്ട് ആഗ്രഹങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ ഉയരങ്ങളില്ല. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ സാധ്യമായതെല്ലാം രാജ്യത്തിന് വേണ്ടി സ്വന്തമാക്കിയ ശേഷമാണ് ക്രിക്കറ്റ് ദൈവം കളംവിട്ടത്. എന്നാല്‍, സഫലമാക്കാന്‍ കഴിയാത്ത രണ്ട് ആഗ്രഹങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്നാണ് സച്ചിന്‍ പറയുന്നത്.

ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറോടൊപ്പം കളിക്കണമെന്ന ആഗ്രഹം നടന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഒരിക്കലും സുനില്‍ ഗവാസ്‌കറുമായി കളിച്ചിട്ടില്ല. കുട്ടിക്കാലത്ത് സുനില്‍ ഗവാസ്‌കറായിരുന്നു ബാറ്റിംഗ് ഹീറോയെന്ന് സച്ചിന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിയാതെ പോയത് ഖേദകരമാണെന്നും താന്‍ അരങ്ങേറ്റം കുറിക്കുന്നതിന് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗവാസ്‌കര്‍ വിരമിച്ചെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നടക്കാതെ പോയ രണ്ടാമത്തെ ആഗ്രഹം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍.വിവിയന്‍ റിച്ചാര്‍ഡ്‌സിനെതിരെ കളിക്കുക എന്നതായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. കൗണ്ടി ക്രിക്കറ്റില്‍ റിച്ചാര്‍ഡ്‌സിനൊപ്പം കളിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ തനിക്ക് അതിന് സാധിച്ചില്ലെന്നും സച്ചിന്‍ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു.