ആരോ​ഗ്യ മന്ത്രി ഇടപെട്ടിട്ടും കാര്യമില്ലേ?, സജന ഷാജിയുടെ കച്ചവടം പൂട്ടിച്ച് നഗരസഭാ

സജന ഷാജി എന്ന ട്രാൻസ്ജെന്റർ യുവതി ഇന്നലെ കേരളത്തിന് മുന്നിൽ കരഞ്ഞു. ജീവിക്കാൻ പാടുപെടുന്ന അവർ തങ്ങളുടെ നിസ്സഹായ അവസ്ഥ ഫേസ്ബുക്കിലൂടെ വന്ന് പറഞ്ഞു. തങ്ങളുടെ പരാതി കേൾക്കാൻ ആരുമില്ലെന്നും ജീവിക്കാൻ അനുവദിക്കണമെന്നുംമാണ് സജ്ന പൊട്ടിക്കരഞ്ഞ് പറഞ്ഞത്. നിമിഷ നേരം കൊണ്ട് ദ്യശ്യം വൈറലാകുകയും സാമൂഹത്തിന്റെ നാനാഭാ​ഗങ്ങളിൽ നിന്നും സഹായവുമെത്തി. ആരോ​ഗ്യമന്ത്രി കെകെ ഷൈലജ പിന്തുണയുമായി രം​ഗത്തെത്തി.

എന്നാൽ വീണ്ടും സജനയ്ക്ക് അവ​ഗണനയാണ്. ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചർ പിന്തുണച്ച് മണിക്കൂറുകൾ തികയും മുൻപ് ട്രാൻസ്ജൻഡർ സജന ഷാജിയുടെ കച്ചവടം അവസാനിപ്പിക്കാൻ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ എത്തി. സജന തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ ചെയ്ത് ഇക്കാര്യം പുറത്തറിയിച്ചത്.

ഫുഡ് ആന്റ് സേഫ്റ്റിയുടെ എല്ലാ അനുമതികളും കയ്യിലുണ്ടായിട്ടും ഇവിടെ കച്ചവടം ചെയ്യാൻ പറ്റില്ലെന്നും വേഗം ഓഫിസിൽ വന്ന് കാണണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇവർ വ്യക്തമാക്കുന്നു. വഴിയോരത്തെ മറ്റ് കച്ചവടക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നോട് മാത്രമാണ് ഈ വിടാതെയുള്ള ആക്രമണം എന്നും സജന പറയുന്നു.

ആരോഗ്യമന്ത്രി സജനയെ പിന്തുണച്ച് പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടു. സജനയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് ഉറപ്പ് നൽകി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകും.

സമൂഹത്തിൽ സ്ത്രീയും പുരുഷനും എന്നപോലെ ട്രാൻസ്‌ജെൻഡർ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ല. ഈ സർക്കാർ വന്നതിനുശേഷം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഐഡി കാർഡ് നൽകിയും ട്രാൻസ്‌ജെൻഡർ കൗൺസിൽ ഇതിൽ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴിൽ വായ്പാ സൗകര്യങ്ങൾ, തുല്യതാ വിദ്യാഭ്യാസം മുതൽ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

 

https://www.facebook.com/shaji.sha.1048/videos/2642616316068630/?t=2