ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് സാക്കിര്‍ നായിക്ക്… വിട്ടു നല്‍കാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ക്വാലാലംപൂര്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്.

‘ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്ന് സാക്കിര്‍ നായിക്ക് കരുതുന്നു’ മഹാതീര്‍ മുഹമ്മദ് പറഞ്ഞതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.

സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്നു വിട്ടുകിട്ടാനും അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇഡി അപേക്ഷ നല്‍കിയിരുന്നത്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയാണെങ്കില്‍ അംഗരാജ്യങ്ങളെല്ലാം കുറ്റവാളികളെ കൈമാറണമെന്നാണു നിയമം.

ഇന്റര്‍പോള്‍ അംഗരാഷ്ട്രമായ മലേഷ്യ 2010 ല്‍ ഇന്ത്യയുമായി കുറ്റവാളികളെ കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറുന്നതിനുള്ള എക്‌സ്ട്രഡീഷന്‍ കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്.