വെന്റിലേറ്ററിലുള്ള ആ കിടപ്പ് കണ്ടപ്പോൾ കരഞ്ഞുപോയി, പിന്നീടൊരിക്കലും മകളെ ഓർത്ത് കരഞ്ഞിട്ടില്ല- സലീം കോടത്തൂർ

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കുറിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും മാനിക്കാതെയാണ് സലീം മകളെ വളർത്തുന്നത്. ഇപ്പോളിതാ സലീം മകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങന,

ഈ കുട്ടി ജനിക്കാൻ സാധ്യതയില്ലെന്നും, ജീവനോടെ കിട്ടില്ലെന്നുമൊക്കെയായിരുന്നു ആദ്യം കേട്ടത്. കുറവുകൾ ഉള്ളവൾ എന്ന് മകളെക്കുറിച്ച് പറയുന്നത് കേൾക്കാനിഷ്ടമില്ലായിരുന്നു സലീമിന്. പാട്ടിലൂടെയായി തന്റെ കുറവുകളെ പോസിറ്റീവാക്കി മാറ്റുകയായിരുന്നു ഹന്ന. മൂന്നാമത്തെ കുഞ്ഞായാണ് ഹന്ന ജനിച്ചത്. ഭാര്യ മൂന്നാമതും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ തരണേയെന്ന് മാത്രമായിരുന്നു എല്ലാവരും അന്ന് പ്രാർത്ഥിച്ചത്.

തുടക്കം മുതലേ പരിശോധനകളും മരുന്നുകളുമൊന്നും മുടക്കിയിരുന്നില്ല. കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഏഴാം മാസമായപ്പോഴാണ് ഡോക്ടർ പറഞ്ഞത്. നന്നായി ഭക്ഷണം കഴിക്കാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഗർഭിണികൾക്ക് നടത്തുന്ന ഇഎസ്ആർ ടെസ്റ്റ് നടത്തിയപ്പോഴും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പിന്നീടാണ് കുഞ്ഞിന് രണ്ട് വിരലുകളില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്.

ജനിച്ച സമയം മുതൽ കുഞ്ഞ് വെന്റിലേറ്ററിനുള്ളിലായിരുന്നു. ഒരു സാധാരണ കുഞ്ഞിനുണ്ടാവേണ്ട ശാരീരിക വളർച്ചയൊന്നുമുണ്ടായിരുന്നില്ല. വെന്റിലേറ്ററിലുള്ള ആ കിടപ്പ് കണ്ടപ്പോൾ കരഞ്ഞുപോയിരുന്നു. പിന്നീടൊരിക്കലും ജീവിതത്തിൽ താൻ മകളെ ഓർത്ത് കരഞ്ഞിട്ടില്ലെന്നും സലീം പറയുന്നു. പിന്നീടങ്ങോട്ട് പരിശോധനകളുടേയും മരുന്നുകളുടേയും ദിവസങ്ങളായിരുന്നു. കുഞ്ഞിന്റെ ഹൃദയം വലതുഭാഗത്താണെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്നുമൊക്കെ ഡോക്ടർമാർ പറഞ്ഞിരുന്നു.

ഏത് രൂപത്തിലായാലും അവളെ രാജകുമാരിയെപ്പോലെ വളർത്തുമെന്നുറപ്പിച്ചിരുന്നു. സംസാരവും ബുദ്ധിശക്തിയുമായി ഹന്നയും അത്ഭുതപ്പെടുത്തുകയായിരുന്നു. രൂപത്തിൽ മാത്രമേ ചെറുതായുള്ളൂ, മറ്റെല്ലാ കാര്യത്തിലും താൻ പെർഫെക്ടാണെന്ന് ഹന്ന തന്നെ തെളിയിക്കുകയായിരുന്നു. ആദ്യമൊക്കെ പുറത്ത് പോയിരുന്ന സമയത്ത് വേദനിപ്പിക്കുന്ന കമന്റുകളൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. അസൂയെ കൊണ്ടാണ് അവരങ്ങനെ പറയുന്നതെന്ന് പറഞ്ഞാണ് അവളുടെ സങ്കടം മാറ്റുന്നത്. താൻ ആഗ്രഹിച്ചത് പോലെ തന്നെ മകളെ കുറവുകളുള്ള കുട്ടിയായി ആരും കാണുന്നില്ലെന്നുള്ളതാണ് ഇപ്പോഴത്തെ ആശ്വാസം.