ആവശ്യങ്ങൾ അംഗീകരിക്കുംവരെ കർഷക സമരം തുടരുമെന്നു സംയുക്ത കിസാൻ മോർച്ച

കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ തീരുമാനമായി. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്ന് കൃഷ്ണപ്രസാദ്‌ വ്യക്തമാക്കി. കർഷക സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 7 ന് വീണ്ടും ചേരും. അതേസമയം പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്.