തിരുവനന്തപുരം : നമ്മുടെ നാട്ടിലെ അവസ്ഥയെക്കുറിച്ചും ഒരു കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ചും അഭിഭാഷകയായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ളൈ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
തിരുവനന്തപുരം മലയന്‍കീഴിലെ ഗ്യഹനാഥനായ സുരേഷിന്റെ രണ്ട് പെണ്‍മക്കളും അച്ഛനോടൊപ്പം മാനസികരോഗ്യ കേന്ദ്രത്തിലാണ് കഴിയുന്നത്. അഞ്ചും പത്തും വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് പോകാന്‍ വീടില്ലാത്തതിനാല്‍ അവിടെത്തന്നെ ജീവിതം തള്ളി നീക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
പോകാന്‍ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയില്‍ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ അക്വേറിയം ബിസിനെസ്സ്കാരനായ അച്ഛന്‍ ചികിത്സയില്‍ ആകാനുള്ള കാരണം പറഞ്ഞു കേട്ടപ്പോള്‍ നമ്മുടെ നാട് നന്മകളാല്‍ ഇത്ര സമൃദ്ധമാണോ എന്ന് തോന്നി പോയി!! അക്ക്വാറിയം ബിസിനസ് നടത്തുന്നത്തിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചു വന്ന സുരേഷിന് 3 മാസത്തെ വാടക കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടുടമസ്ഥന്‍ മലയന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കുടിശ്ശിക പണം അവിടെ വെച്ച് തീര്‍ത്തു. ഒരു മാസം കൂടി അതായത് നവംബര്‍ 10നുള്ളില്‍ വീട് മാറികൊടുക്കാന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ധാരണയായി. എന്നാല്‍ അപ്രതീക്ഷിതമായി ഒക്ടോബര്‍ 30ന് വീട്ടുടമസ്ഥ പോലിസിന്റെ സഹായ സഹകരണത്തോടെ വലിയ ഫിഷ് ടാങ്കുള്‍പ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയില്‍ ഇട്ടു. പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ പോയി തിരികെ വന്ന് കണ്ട കാഴ്ച ആളുടെ മനസ്സിന്റെ താളം തെറ്റിച്ചു.
ആറ്റു നോറ്റു വളര്‍ത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയില്‍ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്ബാദ്യമായി ഉണ്ടായിരുന്ന ബിസിനസ് കുറച്ചു മണിക്കൂറിനുള്ളില്‍ മണ്ണടിഞ്ഞു. വലിയ ഫിഷ്‌ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാര്‍ വണ്ടി പിടിച്ച് എടുത്തു കൊണ്ട് പോയി. പിന്നീടങ്ങോട്ട് പരാതിയുമായി കളക്ടറേറ്റിലും പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. രാഷ്ട്രീയ -പോലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. വാടക വീടൊഴിപ്പിക്കാന്‍ പൊലീസിന് ആര് അധികാരം നല്‍കി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളു പക്ഷെ ജീവനോപാധി നശിപ്പിക്കാന്‍ വീട്ടുടമസ്ഥനു ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.
കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ട സുരേഷ് ആയിരം രൂപക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയില്‍ നിന്നും ആഴ്ചകളോളം വെളിയില്‍ ഇറങ്ങാതായി. ആശുപ്ത്രിയില്‍ അഡ്മിറ്റ് ആയി. ഇപ്പോള്‍ രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാല്‍ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നു. അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ.
എന്താല്ലേ നമ്മുടെ നാട് ? ഒരു കുഞ്ഞിന്റെ പഠിപ്പു മുടക്കി, ഒരു കുടുംബത്തെ മുഴുവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള നാട് !!