ശരണ്യയുടെ കാമുകന്‍ നിധിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

ഒന്നര വയസ്സുകാരന്‍ വിയാന്റെ മരണത്തിന്റെ വേദനയാലാണ് നാടും നാട്ടുകാരും.. മരണത്തിന് പിന്നില്‍ അമ്മയുടെ കരങ്ങളാണെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും രോക്ഷം അടക്കാനായില്ല. ശരണ്യയിയെ ഈ കുറ്റകൃത്യത്തിലേക്കേ് പ്രേരിപ്പിച്ച കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്. ശരണ്യയുടെ ഭര്‍്ത്താവിന്റെ കൂട്ടുകാരനാണ് നിധിന്‍. നിധിനെതിരെ ശക്തമായ മൊഴിയാണ് കുടുംബക്കാര്‍ നല്‍കിയിരിക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇയാള്‍. അതിനാലാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ വ്യക്തമായ തെഴിവുകള്‍ ഇല്ലാതെ എന്ത് പോരിലാണ് നിധിനെ അറസ്റ്റ് ചെയ്യുന്നത് എന്നാണ് പൊലീസ് ചോദിക്കുന്നത്.

ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്

ഇന്നലെ വൈകിട്ട് ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു. ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാന്‍ പൊയ്ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

പ്രണവും ശരണ്യയും ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭര്‍ത്താവ് പ്രണവ് ഗള്‍ഫില്‍ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കൈമാറി നിരന്തരം ഫോണ്‍ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിന്‍ ആത്മാര്‍ത്ഥമായാണ് സ്നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാല്‍ നിധിന്‍ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു.

നിധിന്‍ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാല്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്ക് കാണില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ നിധിന്റെ പല രേഖകളും ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ശരണ്യ തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെടുമ്പോള്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയാണെങ്കില്‍ ഇയാള്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തും. ശരണ്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈല്‍ പിക്ചറില്‍ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടിയോട് കാണിക്കുന്ന സ്നേഹം ജീവിതത്തില്‍ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കുറ്റസമ്മതം. കാമുകനൊപ്പം ജീവിക്കുമ്പോള്‍ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ചിന്ത.