അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച പാക് പരസ്യത്തെ ന്യായീകരിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൈനികന്‍ അഭിന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന തരത്തില്‍ത് വന്‍ വിവാദവുമായിരുന്നു. ഇപ്പോള്‍ പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി..

പരസ്യം തെറ്റാണെന്ന് പറയാനാകില്ലെന്ന് തരൂര്‍ പറഞ്ഞു. പരസ്പരമുള്ള കളിയാക്കലുകള്‍ നടന്നിട്ടുണ്ട്. അതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അത്തരം രാഷ്ട്രീയം കലര്‍ത്തലുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത ദിവസം ഇന്ത്യാ പാകിസ്താന്‍ മത്സരം നടക്കാനിരിക്കെ പാക് ടെലിവിഷനായ ജാസ് ടി വിയുടെതായിരുന്നു പരസ്യം. ഏകദേശം 30 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പോലെ തോന്നിപ്പിക്കുന്ന ഒരാളെ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ദൃശ്യത്തിലില്ലാത്ത ഒരാള്‍ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് നല്‍കുന്നത്. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാന്‍ അനുവദിക്കുന്നു.

പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അര്‍ഥത്തില്‍ ലെറ്റ്‌സ് ബ്രിംഗ് ദി കപ്പ് ഹോം എന്ന ഹാഷ്ടാഗോടെ പരസ്യം അവസാനിക്കുന്നു. വിഡിയോയില്‍ അഭിനന്ദന്റെ ഇരുണ്ട നിറത്തെ സൂചിപ്പിക്കാന്‍, പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയതിനെതിരേ വംശീയ ആക്ഷേപം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യപാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകള്‍ ചാനലുകളില്‍ പതിവാണെങ്കിലും ഇത് തീരെ നിലവാരമില്ലാത്തത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരുത്തുന്നതിനിടയില്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് മണ്ണില്‍ ഇറങ്ങുകയും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തിരുന്നു. പിന്നീട് രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന് ഇയാളെ വിട്ടയയ്‌ക്കേണ്ട സ്ഥിതിയും വന്നിരുന്നു. അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈനികരുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. പാക്ക് സൈനികര്‍ക്കൊപ്പം ചായ കുടിക്കുന്നതും വിഡിയോയില്‍ ഉണ്ടായിരുന്നു. ഇതിന്റെ വികലമായ അനുകരണമാണ് പരസ്യം.

പാക്കിസ്ഥാന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്‌തെങ്കിലും ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല എന്നാണ് പല ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കിയത്. ഈ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇത് അനുകരിച്ചാണ് പാക്ക് ചാനലിന്റെ പരസ്യം. പരസ്യത്തിനെതിരേ സാനിയാ മിര്‍സ അടക്കമുള്ള കായിക താരങ്ങള്‍ രംഗത്ത് വന്നിരുന്നു.