അയ്യപ്പന്‍ എന്നാല്‍ ആര്‍ക്കും കയറി മാന്താവുന്ന ഇടമല്ല; പന്തളം കൊട്ടാരം

ശബരിമലയിലെ വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര്‍ വര്‍മ്മ. ആര്‍ക്കും കയറി എന്തും പറയാവുന്ന ജനാധിപത്യമല്ല ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നാല്‍ ആര്‍ക്കും കയറി മാന്താനുള്ള ഇടമല്ല എന്നു ബോധ്യപ്പെടുത്തി കൊടുക്കാനും കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ സന്തോഷവും സ്‌നേഹവും നിറഞ്ഞുനില്‍ക്കുന്ന സമയമാണ്. ഒരു മാസത്തിനകം ശബരിമലയില്‍ പുതിയ ഭരണം വരണമെന്ന സുപ്രീം കോടതിയുടെ തീരുമാനം വളരെ സന്തോഷ പ്രദമാണ്.

പന്തളം രാജകൊട്ടാരത്തെയും തന്ത്രികുടുമ്പത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ാെരു ഭരണം ഗവണ്‍മെന്റ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്നാണ് സുപ്രീംകോടതി ഇന്നലെ പറഞ്ഞത്. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകര്‍ വരുന്ന സ്ഥലമാണിത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, വിഷയത്തില്‍ ഇന്നുതന്നെ മറുപടി വേണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

ശബരിമലക്ക് മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതില്‍ എന്താണ് തടസമെന്ന് സര്‍ക്കാറിനോട് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. അത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ശബരിമലക്കുണ്ട്. ശബരിമല കേസ് ഏഴംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഏഴംഗ ബെഞ്ചിന്റെ വിധി എതിരാണെങ്കില്‍ എങ്ങനെ ശബരിമലയില്‍ ലിംഗ സമത്വം ഉറപ്പാക്കി യുവതികള്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും ജസ്റ്റിസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പന്തളം രാജകുടുംബം നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി.