ശരണ്യയുടെ ആത്മാവ് സന്തോഷിക്കട്ടെ; ഗവര്‍ണറില്‍ നിന്ന് മദര്‍ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങി സീമ ജി നായര്‍

മദര്‍ തെരേസ അവാര്‍ഡ് സ്വീകരിച്ച്‌ നടി സീമ ജി നായര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സീമയ്ക്ക് പുരസ്‌കാരം നല്‍കിയത്. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരംമാണിത്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സഹപ്രവര്‍ത്തക ശരണ്യയുടെ ജീവന്‍ സംരക്ഷിച്ച്‌ നിലനിര്‍ത്താന്‍ സ്വന്തം സമ്ബാദ്യം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും ശരണ്യ വിട പറഞ്ഞ് നാല്പത്തി ഒന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കലയുടെ ട്രസ്റ്റിയും വനിത കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, മാനേജിങ്ങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജു പ്രവീണ്‍ (എസ്.എല്‍. പ്രവീണ്‍കുമാര്‍) എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്ക് നല്‍കുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്.

സീമ ജി നായരുടെ വാക്കുകള്‍

 

‘ഇന്ന് സെപ്റ്റംബർ 21 ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും.. ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികൾക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദർ തെരേസയുടെ (അമ്മയുടെ) നാമധേയത്തിൽ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്..

‘കല’യുടെ ഭാരവാഹികൾ എന്നെ വിളിക്കുമ്പോൾ എന്നോട് പറഞ്ഞത് ഒക്ടോബർ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്.. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ ബ്ലസ്സിങ് ആയാണ് എനിക്ക് തോന്നിയത്.. ഞാൻ അവളെയും കുടുംബത്തെയും സ്നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു.