‘ലൈംഗിക ദുരുപയോഗം തടയാൻ പാഠ്യപദ്ധതിയില്‍ ബോധവൽക്കരണം വേണം’

കൊച്ചി. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം ഉൾപ്പെടുത്തി സ്കൂൾ പാഠ്യപദ്ധതിയിൽ പാഠ്യക്രമം തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെതാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതി രൂപീകരിക്കണം. അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിർദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാം. ഉത്തരവിൽ പറഞ്ഞിരിക്കുന്നു.

അതേസമയം, സ്കൂളുകളിൽ സഹപഠനം തുടങ്ങുന്നതിൽ നിലപാട് എടുത്തിട്ടുണ്ട്. അതിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. സ്കൂളുകൾ മിക്സഡ് ആക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്ന് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം കഴിഞ്ഞദിവസം ആണ് ഒഴിവാക്കിയിരുന്നു. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.