പെണ്ണുങ്ങളേ ഇതാണെന്റെ പെങ്ങൾ,ഡിഗ്രി പഠനം നിർത്തി,കല്യാണം കഴിഞ്ഞു,പ്രസവിച്ചു,എന്നിട്ടും വെറുതെ വീട്ടിൽ ഇരുന്നില്ല

വിവാഹശേഷംപല കുടുംബങ്ങളിലെയും സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടുന്നവരാണ്.കുട്ടികളെയും ഭർത്താവിനെയും നോക്കി ശിഷ്ടജീവിതം നയിക്കുന്ന അവർ അടിമകളെപ്പോലെ വീടുകളിൽ പണിയെടുക്കുന്നു. നിശ്ചയദാർഡ്യമുള്ള പെണ്ണിന്റെ മുൻപിൽ ഇതൊന്നും യാതൊരു തടസമേയല്ലെന്ന് പറയുകയാണ് ഷബീറലി എന്ന യുവാവ്. ശബാന എന്ന പെങ്ങളെ ഉദാഹരണമാക്കിയാണ് ഷബീറിന്റെ കുറിപ്പ്

പൂർണ്ണരൂപം

പ്രവാസം നിർത്തിയ പുരുഷനും പ്രസവം നിർത്തിയ സ്ത്രീയും,ഒരു പോലെയാണ് വേണ്ടായിരുന്നു എന്ന് പിന്നീട്‌ പിറുപിറുത്ത്‌ കൊണ്ടിരിക്കും.പഠിക്കാൻ ഏറ്റവും മിടുക്കികൾ പെൺകുട്ടികളാണ് പക്ഷെ ജോലി ലഭിക്കുന്നതൊക്കെ ആൺ കുട്ടികൾക്കും.കാരണം രക്ഷിതാക്കൾ പെൺ മക്കളെ പെട്ടെന്ന് കെട്ടിച്ച്‌ വിടും.പെണ്ണ് പണി എടുത്ത്‌ നമ്മളെ കുടുംബം പോറ്റണ്ട എന്ന് വീമ്പ്‌ പറയുന്ന ആങ്ങളമാരും കാർണ്ണോന്മാരും ഉള്ള വീടാണെങ്കിൽ നന്നായി പഠിക്കുന്ന റാങ്ക്‌ ഹോൾഡർ ആണെങ്കിലും പിന്നെ അവളുടെ ജോലി അടുക്കളയിലായിരുന്നു.പിന്നെ മുകളിൽ പറഞ്ഞവരെ പോലെ ഇവരും പിറുപിറുത്ത്‌ കൊണ്ടിരിക്കും ഞാൻ ഒന്നുമായില്ല,എന്നെ പഠിക്കാൻ വിട്ടില്ല,എന്നെ ജോലി എടുക്കാൻ വിട്ടില്ല എന്നൊക്കെ പക്ഷെ ഈ ഒരു സിസ്റ്റം ഇപ്പോൾ പതിയെ പതിയെ മാറുന്നുണ്ട്‌.പെൺ കുട്ടികളും വലിയ കമ്പനികളിലും മറ്റും ഉയർന്ന ജോലി ചെയ്യുന്നുണ്ട്‌.അത്‌ പോലെ ബിസിനസ്‌ സംരഭം ചെയ്യുന്നുണ്ട്‌.പക്ഷെ പലപ്പോഴും അവർക്ക്‌ വേണ്ട സപ്പോർട്ട്‌ അടുത്തവരിൽ നിന്ന് കിട്ടാറില്ല എന്നതാണ് സങ്കടം.

ചൈനീസ്‌ പെൺകുട്ടികളെ മലയാളി പെൺകുട്ടികൾ മാതൃകയാക്കണം. ഭാഷ പോലും അറിയാതെ ചൈനീസ്‌ ഭാഷ മാത്രം അറിയുന്ന ആ പെൺ കുട്ടികൾ ആംഗ്യ ഭാഷയിലും ട്രാൻസ്ലേറ്റർ ആപ്പിന്റെ സഹായത്തോടും ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ കച്ചവടം നേരിട്ടും ഇടനിലക്കാരായും അവർ ചെയ്യുന്നത്‌ കണ്ട്‌ അന്ധാളിച്ചിട്ടുണ്ട്‌.‌അഥവാ ഇനി കുടുംബത്തിൽ നിന്ന് സപ്പോർട്ട്‌ നൽകിയാലും എനിക്ക്‌ കഴിവില്ല ഭാഷ അറിയില്ല എന്നൊക്കെയുള്ള അപകർഷതാബോധം കൊണ്ട്‌ മാത്രമാണ് പല പെൺകുട്ടികളും ഒരു പരിപാടിക്കുമിറങ്ങാതെ വാട്സപ്പ്‌ സ്റ്റാറ്റസ്‌ നോക്കാനും,ഇൻസ്റ്റയിൽ സ്റ്റോറി നോക്കാനും മാത്രമായി ജീവിക്കുന്നത്‌.അത്തരം പിറുപിറുക്കുന്ന പെൺകുട്ടിളേ,നിങ്ങൾക്ക്‌ എന്റെ അനുജത്തി ഷബാനയിൽ നിന്ന് വലിയ പാഠം പഠിക്കാനുണ്ട്‌.

ലോകത്ത്‌ ഞാൻ ഇതുവരെ കണ്ടതിൽ വെച്ച്‌ ഏറ്റവും സഹനമുള്ള ക്ഷമയുള്ള വനിത അതാണ് അവൾ.ഡിഗ്രി പഠനം നിർത്തി കല്യാണം കഴിഞ്ഞു പ്രസവിച്ചു എന്നിട്ടവൾ വീട്ടിൽ വെറുതെ ഇരുന്നില്ല എജുക്കേഷൻ ലോൺ എടുത്ത്‌ ബി ഫാം പഠിക്കാൻ ചേർന്നു കണ്ണൂർ യൂണിവേർസ്സിറ്റി ഒന്നാം റാങ്ക്‌ ഹോൾഡറായി.കുറച്ച്‌ കാലം സർക്കാർ ഹോസ്പിറ്റ്ലിൽ താൽകാലിക ജോലി ചെയ്‌തു,പിന്നീട്‌ ‌ദുബായിൽ വന്ന് കുറച്ച്‌ മാസം ജോലി ചെയ്തു നാട്ടിൽ പോയി PSC എഴുതി അതിലും ഒന്നാം റാങ്ക്‌ നേടി ഇപ്പോൾ സർക്കാർ ആശുപത്രിയിലെ സ്ഥിരം ജീവനക്കാരിയായി.അവൾ അന്ന് രാവിലെ വീട്ടിൽ നിന്ന് കോളേജിൽ പോകുന്നത്‌ ‌ ഒറ്റക്കല്ലായിരുന്നു അടുത്തുള്ള സ്കൂളിലേക്ക്‌ കൊണ്ട്‌ വിടാൻ മകളും കൂടെ ഉണ്ടാകും പെൺകുട്ടികളെ അവരുടെ കഴിവിനും താൽപര്യത്തിനുമായി വിടുക.അവർ ചെയ്യുന്ന ചെറിയ ബിസിനസ്സ്‌ സംരഭത്തെ സപ്പോർട്ട്‌ ചെയ്യുക.പഠിക്കാൻ താൽപര്യമുള്ളവരെ അതിനു വിടുക..അവരും സ്വപ്നം കാണട്ടെ അവരും ജീവിക്കട്ടെ