പ്രതികളെ പരിചയമില്ല, അനു സിത്താരയുടെ നമ്പരും അവര് ചോദിച്ചിരുന്നു-ഷാജി പട്ടിക്കര

ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കര. സിനിമാ നിർമാതാക്കളെന്ന വ്യാജേനയാണ് തന്നെ ആദ്യം സമീപിച്ചതെന്നും അതേ തുടർന്നാണ് ഷംന കാസിമിന്റെയും ധർമജന്റെയും നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. ഇവരെ കൂടാതെ അനു സിത്താരയുടെ നമ്പറും അവർ ചോദിച്ചിരുന്നുവെന്നും തുടർന്ന് അനു സിത്താരയുടെ പിതാവിന്റെ നമ്പർ നൽകിയെന്നും ഷാജി പട്ടിക്കര പറയുന്നു.

ഫെ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ..

പ്രിയ സുഹൃത്തുക്കളെ, നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്ന വാർത്ത പത്രത്തിൽ കണ്ടു. പ്രതികളിൽ സിനിമാരംഗത്തെ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ പ്രതികളിൽ ഒരാൾ അഷ്‌ക്കർ അലി എന്ന വ്യാജ പേരിൽ സിനിമ നിർമാതാവ് എന്ന നിലയിൽ മാർച്ച്‌ 22-ാം തീയതി എന്നെ ഫോണിൽ വിളിച്ച്‌ പരിചയപ്പെടുകയുണ്ടായി. ഒരു സിനിമ ചെയ്യുവാൻ ആഗ്രഹമുണ്ട് എന്നും, പണം ഒരു പ്രശ്‌നമല്ല പക്ഷേ സിനിമ പെട്ടെന്ന് നടക്കണം എന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സംവിധായകന്റെ ഫോൺ നമ്ബർ ഞാൻ വാട്ട്‌സപ്പിൽ അയച്ചുകൊടുത്തു. അവർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്‌ക്കർ അലി എന്ന ഇയാൾ എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാൾ വിളിച്ച്‌ ധർമ്മജൻ ബോൾഗാട്ടിയുടേയും,ഷംന കാസിമിന്റെയും നമ്ബർ ചോദിച്ചു.

ഞാൻ അത് വാട്ട്‌സപ്പിൽ അയച്ചുകൊടുത്തു. ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാൾ ചോദിച്ചാലും പ്രത്യേകിച്ച്‌, സിനിമാക്കാരനാണെങ്കിൽ ഏത് പാതിരാത്രിയിലും നമ്ബർ കൊടുക്കുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാള സിനിമയിൽ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്. ഞാൻ സംവിധായകന്റെ നമ്ബർ കൊടുത്ത ശേഷം,ഇയാൾ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്തു.

എന്നാൽ അത് വേണ്ടെന്ന് ആ സംവിധായകൻ അറിയിച്ചു. അതിനടുത്ത ദിവസം ഇയാൾ എന്നെ വിളിച്ച്‌ നടി അനു സിത്താരയുടെ നമ്ബർ ചോദിച്ചു. ഞാൻ അപ്പോൾഅനുസിത്താരയുടെ പിതാവ്‌സലാം കൽപ്പറ്റയുടെ നമ്ബർ കൊടുത്തു.സലാംക്കഎന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനുസിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാൻ പ്രൊഡക്‌ഷൻ കൺട്രോളറായ പൊട്ടാസ് ബോംബ്‌എന്ന ചിത്രത്തിലാണ്.അതു മാത്രമല്ല,അനു സിത്താരയുടെ അനുജത്തി അനു സോനാര ആദ്യമായി അഭിനയിച്ചതുംഞാൻ കൺട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.

സലാംക്ക എന്നെ വിളിച്ച്‌ ഇങ്ങനെ അഷ്‌ക്കർ അലി എന്ന ഒരു നിർമാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും,ബാക്കി കാര്യങ്ങൾ നിങ്ങൾ സംസാരിക്കൂ..പറ്റില്ലെങ്കിൽ വിട്ടോളൂ എന്നും പറഞ്ഞു. അതിന് ശേഷം,ചിത്രം ചെയ്യാമെന്നേറ്റ സംവിധായകൻ എന്നെ വിളിച്ച്‌ ഇവരുടെ രീതി അത്ര കണ്ട് ശരിയല്ല എന്നു പറഞ്ഞു.അങ്ങനെയെങ്കിൽ ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.

അത് പറയുന്നത് 2020 മേയ് 3 ന് ആണ്. കോവിഡ് കാലമായതിനാൽ 2020 മാർച്ച്‌ 19 മുതൽ ജൂൺ 28 വരെ കോഴിക്കോട് ടൗൺ വിട്ട ്‌ഒരു സ്ഥലത്തും ഞാൻ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുൻപ് നേരിട്ട് കാണുകയോ,അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല. ഇദ്ദേഹത്തെ ഞാൻ നേരിട്ട് കാണുന്നത് ജൂൺ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പൊലീസ് ഓഫീസിൽ വച്ചാണ്.

പൊലീസ് ഓഫീസർമാർ വിവരങ്ങൾ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി.ഞാൻ തിരിച്ച്‌ കോഴിക്കോട്ടേക്ക് പോരുകയും ചെയ്തു.ജൂൺ 30 ന് എന്നെ ധർമ്മജൻ ബോൾഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ നമ്ബർ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അറിയിച്ചു. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അത് എന്നും നിലനിൽക്കും. ഈ വിഷയം ചാനലിൽ വന്നതുമുതൽ എന്റെ തോളോട് തോൾ ചേർന്നു നിന്ന പ്രിയ ഗുരുനാഥൻമാരായ നിർമാതാവ് ശ്രീ. ആന്റോ ജോസഫ്, ശ്രീ. ഷിബു.ജി.സുശീലൻ, എപ്പോഴും വിളിച്ചാശ്വസിപ്പിച്ച പ്രിയ സുഹൃത്ത് ബാദുഷ, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ. ബി. ഉണ്ണിക്കൃഷ്ണൻ, ഞാൻ ഒപ്പം വർക്ക് ചെയ്തിട്ടുള്ള എന്റെ പ്രിയ സംവിധായകർ, ഫെഫ്ക്ക പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്സ് യൂണിയനിലെ പ്രിയ സുഹൃത്തുക്കൾ, സിനിമാരംഗത്തുനിന്നുള്ള താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, നിർമാതാക്കൾ… എല്ലാത്തിലുമുപരി എന്റെ ഭാര്യാസഹോദരൻ ഷമീർ അലി, എൻ്റെ സഹോദരന്മാരായമുഹമ്മദ് മുസ്തഫ, ഷെബീറലി, എൻ്റെ പ്രിയ പത്നി ജെഷീദ ഷാജി, മാധ്യമ സുഹൃത്തുക്കൾ…എല്ലാവർക്കുംഹൃദയത്തിൽ ചാലിച്ച സ്നേഹത്തോടെ നന്ദി