നടി ഷംന കസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഘം മറ്റ് താരങ്ങളെയും ലക്ഷ്യമിട്ടു

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ സംഘം മറ്റ് പലരെയും ലക്ഷ്യമിട്ടിരുന്നുവെന്ന് പോലീസ്. പല പെണ്‍കുട്ടികളെയും വന്‍ വാഗ്ദാനങ്ങള്‍ നല്‍കി പാലക്കാടും കോയമ്പത്തൂരിലും എല്ലാം വിളിച്ചുവരുത്തി തടവില്‍ താമസിപ്പിച്ച ശേഷം സ്വര്‍ണം ഊരി വാങ്ങുകയും കയ്യിലുള്ള പണംതട്ടിയെടുക്കുകയും സംഘം ചെയ്തു.

മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമ എടുക്കുന്നു എന്ന് അറിഞ്ഞ് സംഘം ബന്ധപ്പെട്ടു. മാത്രമല്ല സിനിമ നിര്‍മ്മിക്കാനായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍ അത്ര വലിയ തുകയുടെ ആവശ്യം തനിക്കില്ലെന്ന് പറഞ്ഞ് സംവിധായകന്‍ ഒഴിഞ്ഞതിനാല്‍ നഷ്ടമുണ്ടായില്ല.

കഴിഞ്ഞ ദിവസം പോലീസ് വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. നടന്‍ ഇതിന് തയ്യാറായിരുന്നെങ്കില്‍ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ഏതാനും ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി മുങ്ങാനായിരുന്നു നീക്കം. ഇങ്ങോട്ട് വയ്ക്കുന്ന കണ്ണഞ്ചിക്കുന്ന വാഗ്ദാനം വിശ്വസിച്ച് കൈ കൊടുക്കുന്നവരോട്, ആദ്യം പറയുന്ന ഇടപാടിന് മുന്നേ മറ്റ് അത്യാവശ്യങ്ങള്‍ പറഞ്ഞ് ചില്ലറ, അതായത് ലക്ഷങ്ങള്‍ വരെ വാങ്ങി മുങ്ങുന്നതാണ് സംഘത്തിന്റെ അഥവാ പ്രവര്‍ത്തനരീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാകും, കഴിവതും നേരില്‍ കാണില്ല.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംനാ കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു സംഘം. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്.