ആദ്യ ഷോട്ട് ആദ്യ രാത്രി, രാവിലെ മുതൽ രാത്രി കെട്ടിപ്പിടുത്തം തന്നെ ; നിർമ്മാതാവിനെതിരെ ഷീല

മലയാളസിനിമയിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് ഷീല. സത്യൻ നസൂർ, ജയൻ തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി ഷീല തിളങ്ങിയിരുന്നു. മാദക വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ ശക്തമായ നായികാ വേഷങ്ങള്‍ ചെയ്ത ഷീല കീര്‍ത്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ അഭിനയരംഗത്തു നിന്നും വിട്ട്, കുടുംബജീവിതത്തിനായി അജ്ഞാതവാസത്തിലേക്ക് ഒതുങ്ങിയത്. നസീറുമൊത്ത് നായികയായി 107 ചിത്രങ്ങളിലഭിനയിച്ച് ഷീല റെക്കോര്‍ഡിട്ടിരുന്നു. കാവ്യമേള, ചെമ്മീന്‍, കുട്ടിക്കുപ്പായം, അനുഭവം, ഒരു പെണ്ണിന്‍റെ കഥ, അഗ്നിപുത്രി, അരനാഴിക നേരം, അശ്വമേധം, കടല്‍പ്പാലം, വാഴ്വേമായം, ഭാര്യമാര്‍ സൂക്ഷിക്കുക, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കള്ളിച്ചെല്ലമ്മ, പൂന്തേനരുവി, തുലാഭാരം, വെളുത്ത കത്രീന തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഒരു നിര്‍മാതാവിന്റെ ഗൂഢോദേശത്തെപ്പറ്റി അവര്‍ മനസുതുറന്നു. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമയെടുത്ത നിര്‍മാതാവിനെപ്പറ്റി ഷീല വെളിപ്പെടുത്തിയത് ഇങ്ങനെയാണ്,. അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു. ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്. കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു.

കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല. അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്നും ഷീല ചിരിയോടെ പറയുന്നു.