മർദ്ദനമേറ്റു മനം നൊന്ത് ഷീല ജീവനൊടുക്കി, വീട്ടമ്മയുടെ മരണത്തിൽ ബന്ധു അറസ്റ്റിൽ

കൊല്ലം . കടക്കലിൽ റബ്ബർത്തോട്ടത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ മർദ്ദനം. കോട്ടപ്പുറം പച്ചയിൽ മൻമഥ വിലാസത്തിൽ നിതിൻ എന്ന കുട്ടായി മരണപ്പെടും മുൻപ് വീട്ടമ്മയെ മർദ്ദിച്ചിരുന്നതായ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ നിതിൻ -32 നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മർദനത്തെ തുടർന്നാണ് കോട്ടപ്പുറം സ്വദേശി ഷീല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തിരിക്കുകയാണ്.

മരിക്കും മുൻപ് ഷീല മരുമകൾക്ക് അയച്ച സന്ദേശത്തിൽ മർദനത്തെ കുറിച്ച് പറയുന്നു. ‘എന്നെ കുട്ടായി അടിച്ചു. ഞാൻ ചാവാൻ പോകുന്നു.’ എന്നാണ് മരുമകൾക്ക് അയച്ച സന്ദേശം. മകനോട് ഇക്കാര്യം പറയേണ്ടെന്നും സന്ദേശത്തിൽ ഷീല പറഞ്ഞിരുന്നു. തുടർന്ന് പൊലീസിനു നൽകിയ പരാതിയിലാണ് നിതിൻ അറസ്റ്റിലായിരിക്കുന്നത്.

ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഇതിന് പിന്നാലെ ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വരുന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചിട്ടുണ്ട്.