1990-91 എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും ജയം, വര്‍ഷങ്ങള്‍ക്കിപ്പുറം ആഗ്രഹം സഫലീകരിച്ച് ഷിബുവിന്റെ ഫ്‌ലക്‌സ്

1990-91 വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങള്‍. ഇത്തരത്തില്‍ ഒരു ഫ്‌ലക്‌സ് ബോര്‍ഡിന്റെ ചിത്രങ്ങള്‍ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ട്രോള്‍ ആണെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ സംഭവം ഉള്ളത് തന്നെയാണ്.

അന്നു വയ്ക്കാന്‍ പറ്റിയില്ല, സോറി എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ! ഫ്‌ലെക്‌സിലെ ഫോട്ടോയില്‍ ഷിബുവിനെ കാണുന്നത് ഷര്‍ട്ട് ഇടാതെയാണ്. ഷിബുവിനെ പരിഹസിക്കാന്‍ ആരേലും ചെയ്തതാവും എന്നാണ് ആദ്യം ഏവരും കരുതിയത്. എന്നാല്‍ ഫ്‌ലക്‌സ് വെച്ചത് ഷിബു തന്നെയാണ്. 1991ലാണ് ഷിബു എസ് എസ് എല്‍ സി പാസായത്. മൂന്ന് പ്രാവശ്യം എഴുതിയ ശേഷമാണ് ഷിബു പാസായത്. മൂന്നാം തവണയാണ് പാസായത്.

ആദ്യം പരീക്ഷ എഴുതിയപ്പോള്‍ ആകെ 100 മാര്‍ക്കില്‍ താഴെയാണ് ലഭിച്ചത്. രണ്ടാമത് കഷ്ടിച്ച് 150 ഒപ്പിച്ചു. മൂന്നാം തവണ പക്ഷേ ഫസ്റ്റ് ക്ലാസിന് അടുത്തു വരെ മാര്‍ക്ക് വാങ്ങി വിജയിച്ചു. എല്ലാത്തവണയും എസ്എസ്എല്‍സി ഫലം വരുമ്പോള്‍ ഷിബു ഫ്‌ലെക്‌സ് വയ്ക്കാറുണ്ട്. അത് നാട്ടിലെ വിജയികളായ കുട്ടികളുടെ ചിത്രങ്ങളായിരുന്നു. ഇത്തവണ അയല്‍ക്കാരുടെയും പരിചയക്കാരുടെയും മക്കള്‍ ആരും എ പ്ലസ് നേടിയില്ല. അതുകൊണ്ട് ഷിബു സ്വന്തം ചിത്രം ഫ്‌ലെക്‌സാക്കി.

നാട്ടകം ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയായിരുന്ന ഷിബു പത്താംക്ലാസില്‍ ആദ്യം തോറ്റു. രണ്ടാമതും പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തില്‍ മികച്ച വിജയം നേടി. എട്ടാം ക്ലാസില്‍ മൂന്ന് വര്‍ഷവും ഒമ്പതാം ക്ലാസില്‍ രണ്ട് വര്‍ഷവും പഠിച്ചു. നാട്ടകം ഗവ. കോളജില്‍ പ്രീഡിഗ്രി പഠിച്ചു. അതും മികച്ച മാര്‍ക്കോടെ ജയിച്ചു. പ്രായം അധികമായെന്ന് തോന്നിയതോടെ പഠിപ്പ് അവിടെ നിര്‍ത്തി. അങ്ങനെ പല തൊഴിലുകള്‍ ചെയ്തു. ഒടുവില്‍ വാഹനത്തില്‍ മീന്‍വില്‍പനയാണ് ഇദ്ദേഹത്തിന്റെ ജോലി.

ഭാര്യ സിന്ധു ആശാവര്‍ക്കര്‍ ആണ്. മകള്‍ ഗീതാഞ്ജനു എംഎസ്‌സി വിദ്യാര്‍ഥിനിയാണ്. കവലയില്‍ തന്റെ പടം വന്നതിനു ശേഷം വീട്ടുകാര്‍ ഈ വഴി പോകുന്നില്ലെന്നും ഷിബു പറയുന്നു. അടുത്ത ജംക്ഷനില്‍ പോയാണ് ബസ് കയറുന്നത് ! ബഹുമാനം കൊണ്ടോ അതോ ദേഷ്യം കൊണ്ടോ എന്ന ചോദ്യത്തിന് നല്ലൊരു ചിരിയാണ് ഷിബു തരുന്ന ഉത്തരം.