വീട്ടില്‍ കേറി തല്ലിയത് ഹീറോയിസമല്ല, ഭാഗ്യലക്ഷ്മി വിഷയത്തില്‍ ഷിംന അസീസിന്റെ പ്രതികരണം

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചതിന് യുവാവിനെ ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.പലരും ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തിയെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തി.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്.വീട്ടില്‍ കേറി തല്ലിയത് ഹീറോയിസമല്ല.ഇതൊരു ശീലമാക്കിയാല്‍ ഇന്ന് ഇവിടെ തല്ലിയതിന് കൈയടിച്ച കൂട്ടരാവില്ല നാളെ വേറെ എവിടെയെങ്കിലും അടി വീഴുമ്പോള്‍ കൈ കൊട്ടി പ്രോത്‌സാഹിപ്പിക്കുക എന്ന വ്യത്യാസമേയുള്ളൂ.-ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

ഷിംന അസീസിന്റെ കുറിപ്പ്,വീട്ടില്‍ കേറി തല്ലിയത് ഹീറോയിസമല്ല.ഇതൊരു ശീലമാക്കിയാല്‍ ഇന്ന് ഇവിടെ തല്ലിയതിന് കൈയടിച്ച കൂട്ടരാവില്ല നാളെ വേറെ എവിടെയെങ്കിലും അടി വീഴുമ്പോള്‍ കൈ കൊട്ടി പ്രോത്‌സാഹിപ്പിക്കുക എന്ന വ്യത്യാസമേയുള്ളൂ.ആള്‍ക്കൂട്ടനീതിയോട് ഒരു തരത്തിലും യോജിക്കുന്നില്ല,ഇന്നും എന്നും.തല്ലിന്റെ വീഡിയോ കാണിച്ച് തന്ന ആളോട് ഇങ്ങനെ എന്തോ ആദ്യം തോന്നിയ റിയാക്ഷന്‍ പറഞ്ഞോണ്ടിരിക്കുന്ന സമയത്ത് തപ്പിപ്പിടിച്ച് അയാക്കടെ യൂട്യൂബ് ചാനലില്‍ കേറി.ഹെന്റെ പൊന്നോ അതിന്റെ ടൈറ്റിലുകള്‍ മാത്രം കണ്ട് തന്നെ മതിയായി.പേരിന് ഒരെണ്ണം തുറന്നു വീഡിയോയുടെ മദ്ധ്യത്തിലേക്ക് സ്‌ക്രോള്‍ ചെയ്തു.അടുത്ത സെക്കന്‍ഡില്‍ അതവിടെ അടച്ച് വെച്ചു.

ഒന്നേ പറയാനുള്ളൂ,നിയമവും നിയമസംവിധാനവും പ്രവര്‍ത്തിക്കേണ്ടപ്പോള്‍ പ്രവര്‍ത്തിക്കണം.ഓരോ ക്രൈമിന്റെയും ഗൗരവം യഥാസമയം കണ്ടെത്തി ഏറ്റവും ഉചിതമായ ശിക്ഷ തന്നെ നല്‍കണം.അത് വൈകുന്നത് കൊണ്ടാണ് ഈ ജാതി വൈകൃതേഷ് ടീം ഇവിടെ തഴച്ച് വളരുന്നത്.ഇപ്പോള്‍ കേള്‍ക്കുന്നു ഭാഗ്യലക്ഷ്മിക്കും കൂടെയുള്ളവര്‍ക്കുമെതിരെ’യൂട്യൂബര്‍ഡോക്ടര്‍’കേസ് കൊടുത്തെന്ന്. ഇത്രയും കാലം ഈ നീലചാനല്‍ നടത്തിയ ഇയാള്‍ക്കെതിരെ ഒരു നടപടിയുമില്ലേ? ഇതിനെയൊക്കെ’ഡോക്ടര്‍’എന്ന് വിളിക്കുന്നത് കേട്ടിട്ടാണേല്‍ ദേഹമാസകലം പുളിച്ച് തികട്ടുന്നു.ഏത് വകയിലുള്ള ഡോക്ടറേറ്റാണോ എന്നാലോചിച്ചപ്പോ ഇന്ന് രാവിലെ വേര്‍തേ ആ 24 വാര്‍ത്ത വെച്ച് നോക്കി. അതില്‍ ഇയാള്‍ പറയുന്നു ഏതോ’അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്’ ആണെന്ന്.ഏത് യൂണിവേഴ്‌സിറ്റി ആണെന്നത് പറയാനറിയൂല.ഇനി അങ്ങനൊന്നുണ്ടോ ആവോ.ബൈ ദ വേ,സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ച് അയാളെ ആരും കുറച്ച് കാണരുത്,മനുഷ്യവിരുദ്ധനാണ് അയാള്‍.കേറിത്തല്ലാന്‍ അയാളെ പൊതുജനമദ്ധ്യത്തില്‍ ഇട്ട് കൊടുക്കുന്നേന് പകരം എന്നോ എടുത്ത് അകത്തിടണായിരുന്നു.ഇവനൊക്കെ ഒരു നടപടിയും നേരിടാതെ ഇവിടെ വേര് പിടിച്ച് പടര്‍ന്ന് പന്തലിച്ച് കഴിയുന്നിടത്തോളം ഇവിടെ ഒരു മനുഷ്യനും ലൈംഗികാക്രമണങ്ങളില്‍ നിന്നും സുരക്ഷിതരല്ല.വിജയ് പി നായരേ….ത്ഫൂൂൂ…