കുട്ടികളെ പാരലിസീസ് അവസ്ഥയിലാക്കുന്ന ചൈനീസ് കേക്കിലെ ടാബ്ലറ്റ്, വാര്‍ത്തയ്ക്ക് പിന്നിലെ സത്യം

കുട്ടികളെ പാരലിസീസ് അവസ്ഥയിലാക്കുന്ന ചൈനീസ് കേക്കിലെ ടാബ്ലറ്റ് എന്ന പേരില്‍ നവമാധ്യമങ്ങളില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ സംഭവത്തിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് യുവ ഡോക്ടറും എഴുത്തുകാരിയും ആയ ഷിംന അസീസ്. ഇത് വ്യാജ വാര്‍ത്ത ആണെന്ന് തന്റെ ഫേസ്ബുക്കില്‍ ഷിംന കുറിച്ചു. കേക്കിനകത്ത് ഗുളിക ഒളിച്ച് വെച്ചിരിക്കുകയാണെന്നാണ് പറയുന്നത്. അതായത് കേക്ക് ബേക്ക് ചെയ്യുന്നതിന് മുന്നേ ടാബ്ലറ്റ് അതിനകത്ത് വെച്ച് നല്ല ചൂടില്‍ ഓവനില്‍ വെച്ച് ഏറ്റവും ചുരുങ്ങിയത് 10-15 മിനിറ്റ് ബേക്ക് ചെയ്ത് കാണും. കാപ്സ്യൂളിന് രൂപമാറ്റമില്ല, കേക്കിന്റെ മാവ് തരി പോലും ഗുളികമേല്‍ ഒട്ടിപ്പിടിച്ചിട്ടില്ല, ഒന്ന് നിറം പോലും മങ്ങിയിട്ടില്ല. ഇരുമ്പ് കൊണ്ടുണ്ടാക്കിയ ഗുളികയോ മറ്റോ ആണോ? ഷിംന ചോദിക്കുന്നു.

ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ഇങ്ങനൊരു മെസേജ് കിട്ടിയവര്‍ കൈ പൊക്കിക്കേ ??

‘ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതില്‍ ഏതോ ഒരു tablet ഉള്ളില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികള്‍ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവതി എല്ലാ ഗ്രൂപ്പുകളില്‍ share ചെയ്യൂ.’

ഈ സംഗതി ആദ്യം കാണുന്നത് ട്രോള്‍ മലപ്പുറം ഗ്രൂപ്പിലാണ്. അത് കഴിഞ്ഞ് 2-3 പേര് ഇത് ഷെയര്‍ ചെയ്ത് തന്നപ്പോള്‍ ഏതാണ്ട് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായി. വൈറലാണേ, കൊടുംവൈറല്‍.

ഒറ്റ നോട്ടത്തില്‍ കണ്ട കാര്യം ‘ഏതോ ഒരു ഗുളിക കഴിച്ച് കുട്ടികള്‍ പരാലിസിസ് എന്ന അവസ്ഥയിലേക്ക് പോകുകയാണ്’ എന്നതാണ്. കൂട്ടത്തില്‍ അല്‍പം സീരിയസായി കിടക്കുന്ന ഏതോ ഒരു കുഞ്ഞിന്റെ ഫോട്ടോ ഉണ്ട്. (രോഗിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അതും ഒരു കുഞ്ഞിന്റെ മുഖം. നടപടിയെടുക്കേണ്ട കാര്യമാണ്). ഏതാണാവോ ആ ഗുളിക? ഏതായാലും അപാര തൊലിക്കട്ടിയുള്ള കാപ്സ്യൂളാണ്.

എന്താ കാര്യമെന്നോ? കേക്കിനകത്താണ് ഗുളിക ഒളിച്ച് വെച്ചിരിക്കുന്നത്. അതായത് കേക്ക് ബേക്ക് ചെയ്യുന്നതിന് മുന്നേ ടാബ്ലറ്റ് അതിനകത്ത് വെച്ച് നല്ല ചൂടില്‍ ഓവനില്‍ വെച്ച് ഏറ്റവും ചുരുങ്ങിയത് 10-15 മിനിറ്റ് ബേക്ക് ചെയ്ത് കാണും. കാപ്സ്യൂളിന് രൂപമാറ്റമില്ല, കേക്കിന്റെ മാവ് തരി പോലും ഗുളികമേല്‍ ഒട്ടിപ്പിടിച്ചിട്ടില്ല, ഒന്ന് നിറം പോലും മങ്ങിയിട്ടില്ല. ഇരുമ്പ് കൊണ്ടുണ്ടാക്കിയ ഗുളികയോ മറ്റോ ആണോ? ഇനി വല്ല നോണ്‍സ്റ്റിക് ഗുളികയും?

സംശയമുള്ളവര്‍ ഏതെങ്കിലും ഒരു കാപ്സ്യൂള്‍ എടുത്ത് പച്ചവെള്ളത്തില്‍ (അതെ, ചൂടൊന്നും വേണ്ട, വെറും പച്ചവെള്ളത്തില്‍) ഇട്ട് പത്ത് മിനിറ്റ് കഴിഞ്ഞ് വന്ന് നോക്കുക. അത് വലതുവശത്തെ ചിത്രത്തില്‍ കാണുന്നത് പോലെ നിറം മങ്ങി വീര്‍ത്ത് വന്നിരിക്കും. റെഡിമെയ്ഡ് ബ്രഡിനകത്ത് അതേ ഗുളിക വെച്ച് ഗ്യാസ് പരമാവധി സിമ്മിലാക്കി പാനില്‍ ഒന്നു ടോസ്റ്റ് ചെയ്തും കാണിച്ചിട്ടുണ്ട്. ഗുളിക ബ്രഡിനകത്ത് ഉരുകി പിടിച്ച് കുഴഞ്ഞ് പോയത് കാണുന്നുണ്ടല്ലോ അല്ലേ? സില്ലി കാപ്സ്യൂള്‍, ഇത്ര പോലും നേരെ നില്‍ക്കാന്‍ അറിയൂലാ?

പച്ച വെള്ളത്തില്‍ പോലും നിറവും ഘടനയും നില നിര്‍ത്താനാകാത്ത, മുന്‍പ് ബേക്ക് ചെയ്യപ്പെട്ട ബ്രഡില്‍ പോലും കുഴഞ്ഞ് പോകുന്ന ഈ ലോലഹൃദയനായ ഗുളിക കുട്ടപ്പനായി കേക്കിനകത്ത് ഇരിക്കൂല എന്ന കാര്യത്തില്‍ തീരുമാനമായല്ലോ. ഇനി അഥവാ ഇതിലും കട്ടിയും ബലവുമുള്ള കാപ്സ്യൂള്‍ ഇവര്‍ കേക്കിനകത്ത് വെച്ചാല്‍ അതിന് വയറിനകത്ത് അലിഞ്ഞ് ചേരാനോ ശരീരത്തില്‍ കലരാനോ സാധിക്കുകയുമില്ല. അതിലും വല്ല്യ ടെക്നോളജി ഉള്ള വല്ല ഗുളികയുമാണെങ്കിലോ എന്ന കൊനിഷ്ട് ചോദ്യം മനസ്സില്‍ തോന്നുന്നവരുണ്ടാകാം. അത്രയും സങ്കീര്‍ണമായ ടെക്നോളജി വളരെ ചിലവേറിയതുമാകും. അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നില്ല.

ഇനിയിപ്പോ, കൃത്യമായി അത് തലയില്‍ തട്ടമിട്ട ടീച്ചറുള്ള ഫോട്ടോയില്‍ എങ്ങനെയാണോ കേറിക്കൂടിയത്? മതവിഭാഗത്തെ സ്വാധീനിക്കാനോ മറ്റോ ആണോ? അല്ല, മുന്‍പ് പല ഭക്ഷ്യവസ്തുക്കളിലും അമേരിക്ക പന്നിയുടെ അംശം കലര്‍ത്തുന്നു എന്ന് പറഞ്ഞ് ഈ മതത്തില്‍ പെട്ടവരുടെ സ്വസ്ഥതയും സമാധാനവും കളയുന്ന മെസേജുകളും വാട്ട്സ്ആപില്‍ സുലഭമായിരുന്നേ. മുന്നും പിന്നും നോക്കാത്ത മെസേജ് ഫോര്‍വാര്‍ഡിംഗില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കാന്‍ ജാതിമതഭേദമന്യേ ഫാമിലി ഗ്രൂപ്പുകള്‍ മല്‍സരിക്കുന്നതും ഈ വേളയില്‍ ഓര്‍ത്തു പോകുകയാണ്.

എല്ലാ പോട്ടെ , ഇതില്‍ ചൈനക്കാരുടെ ഗൂഢാലോചന വല്ലതും? അങ്ങനെയാണേല്‍ ക്വാളിറ്റി ചെക്ക് കഴിഞ്ഞ് ഇതെങ്ങനെ കേരള നാട്ടിലെത്തി? വെറും ആകസ്മികത. യൂ നോ, ഇതൊക്കെ പ്യുവര്‍ കോയിന്‍സിഡെന്‍സാണ്. ഇനീം ഈ ഗുളികക്കഥ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ ഞാന്‍ സുല്ലിട്ടു.

ഈ ജാതി വെടക്ക് മെസേജൊക്കെ മനപ്പൂര്‍വം പടച്ചുവിടുന്നവരുടെ തലയിലെന്താണെന്നത് ഏതാണ്ടുറപ്പാണ്. എന്നുവച്ച് കിട്ടിയപാടെ അതെടുത്ത് ഫോര്‍വേഡ് ചെയ്ത് കളിക്കുന്നോരെ തലച്ചോറ് എവിടെയാണോ പണയം വെച്ചത് !

Dr. Shimna Azeez