തിലകൻ ചേട്ടനോടുള്ള ബന്ധം നശിപ്പിച്ചത് ഞാൻ തന്നെ, ക്ഷമചോദിച്ച് സിദ്ദിഖ്

മൺമറഞ്ഞുപോയ മലയാളികളുടെ സ്വകാര്യ അഹങ്കാരം തിലകനെ അനുസ്മരിച്ച് സിദ്ദിഖ്. പഴയകാല ഓർമ്മകൾ അയവിറക്കി അദ്ദേഹത്തോട് മാപ്പ് പറയുകയായിരുന്നു സിദ്ദിഖ്. താരസംഘടനയായ അമ്മയിൽ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധം ഉണ്ടെന്നാണ് സിദ്ധിഖ് പറയുന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് മനസ്സ് തുറന്ന് സംസാരിച്ചത്.

അമ്മ സംഘടനയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിർത്ത് സംസാരിച്ചതിൽ കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് സിദ്ദിഖ് പറയുന്നു.
തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് ചെയ്തതെന്നും അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞുവെന്നും സിദ്ദിഖ് ഓർക്കുന്നു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മക്കൾ തന്നെ പറഞ്ഞിരിന്നുവെന്നും സിദ്ദിഖ് പറയുന്നു.

അഭിമുഖത്തിൽ സിദ്ദിഖ് പറയുന്നത് ഇപ്രകാരമാണ്. തിലകൻ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു ഒരു ചാനലിന്റെ പരിപാടിയിൽ വിധികർത്താക്കൾ. ആ ഷോ പുറത്ത് വന്നില്ലെന്നതാണ് സത്യം. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാ എന്നൊരു പേടി എന്റെ മനസ്സിലുണ്ട്. അദ്ദേഹം എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞത് ഇങ്ങനെയായിരുന്നു. നിങ്ങൾ ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. നിങ്ങൾ അവതരിപ്പിച്ചത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാൾ ചെയ്തതിനെ പകർത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് ഞാൻ പറഞ്ഞത്.

തിലകൻ ചേട്ടൻ മൈക്കെടുത്ത് ഇങ്ങനെ പറഞ്ഞു. സിദ്ധിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്.

അദ്ദേഹവുമായിട്ടുള്ള ഊഷ്മള ബന്ധം ഞാനായിട്ട് തന്നെയായിരുന്നു അത് നശിപ്പിച്ചത്. അന്ന് അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലായിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. ഞാൻ ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് സിദ്ദിഖ് വിങ്ങലോടെ പറയുന്നു.