സിദ്ദിഖിന്റെ എടിഎമ്മും ആധാര്‍ കാര്‍ഡും കണ്ടെത്തി, തെളിവെടുപ്പ് തുടരുന്നു

കോഴിക്കോട്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ രണ്ട് എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, വസ്ത്രത്തിന്റ് ഭാഗം, ശരീരം മുറിക്കാന്‍ ഉപയോഗിച്ച കട്ടര്‍ എന്നിവ കണ്ടെത്തി. പെരിന്തല്‍മണ്ണ ചിരട്ടമലിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകം ഹണിട്രാപ്പാണെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചത്.

സിദ്ദീഖിനെ നഗ്‌നനാക്കി പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയിലുള്ള തര്‍ക്കത്തിലാണ് ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മേയ് 18നാണ് ഷൊര്‍ണൂരില്‍നിന്ന് ഫര്‍ഹാന കോഴിക്കോട്ടുനിന്ന് എത്തുന്നത്. ഇതിനു പിന്നാലെ ആഷിഖും ട്രെയിനിലെത്തി. ഇവര്‍ നഗരത്തിലെ ‘ഡി കാസ’ ഹോട്ടലില്‍ റൂമെടുക്കുകയും ശേഷം സിദ്ദീഖ് ഇവിടെയെത്തുകയുമായിരുന്നു.

റൂമിലെത്തിയ ശേഷം സംസാരം ആരംഭിക്കുകയായിരുന്നു. ഇതിനിടയില്‍ സിദ്ദീഖിനെ നഗ്‌നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പണം സംബന്ധിച്ചും സംഘം ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും സിദ്ദീഖ് നിലത്ത് വീഴുകയും ചെയ്തു. ഷിബിലി കൈയില്‍ കത്തി കരുതിയിരുന്നു. ഇതുവച്ചാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

എന്തെങ്കിലും സംഭവമുണ്ടാകുകയാണെങ്കില്‍ അത് ചെറുക്കാനായി ഫര്‍ഹാന നേരത്തെ തന്നെ ചുറ്റിക കൈയില്‍ കരുതിയിരുന്നു. ഷിബിലി ഈ ചുറ്റിക ഉപയോഗിച്ച് സിദ്ദീഖിന്റെ തലക്കടിച്ചു. ഇതില്‍ തലയില്‍ രണ്ട് ഗുരുതരമായ മുറിവുകളുണ്ട്. ആഷിഖ് സിദ്ദീഖിന്റെ നെഞ്ചില്‍ ശക്തമായി ചവിട്ടി. ഇതില്‍ സിദ്ദീഖിന്റെ വാരിയെല്ല് ഇളകി. തുടര്‍ന്നും മൂന്നുപേരും ചേര്‍ന്ന് ആക്രമണം തുടരുകയായിരുന്നു. ഇതില്‍ നെഞ്ചിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിലും വലിയ പരിക്കുകളുണ്ട്. ഇതിന്റെ ആഘാതത്തില്‍ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും എസ്.പി സുജിത് ദാസ് പറഞ്ഞു.