സിലി കുഴഞ്ഞു വീണെന്ന് ജോളിയാണു ഫോണില്‍ വിളിച്ചറിയിച്ചത്: സിലിയുടെ സഹോദരന്‍

ആദ്യഭാര്യ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയാണ് ജോളി നടപ്പാക്കിയതെന്ന് ആവര്‍ത്തിച്ച്‌ സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍.

മരണകാരണം അന്വേഷിക്കാന്‍ താമരശ്ശേരിയില്‍ പുതിയ കേസെടുത്തതിനു പിന്നാലെ വടകര കോസ്റ്റല്‍ സിഐയ്ക്ക് നല്‍കിയ മൊഴിയിലാണു ഗുരുതര ആരോപണങ്ങളുള്ളത്. കൊലപാതകങ്ങളില്‍ പലതും ഷാജുവിന്റെ പിന്തുണയോടെയാണെന്ന ജോളിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് സിജോയും വിവരങ്ങള്‍ കൈമാറിയത്.

സിലി കുഴഞ്ഞു വീണെന്ന് ജോളിയാണു ഫോണില്‍ വിളിച്ചറിയിച്ചത്. വേഗത്തില്‍ താമരശ്ശേരിയിലെത്താനും പറഞ്ഞു. ദന്തല്‍ ആശുപത്രിയിലെത്തുന്നതിനിടെ മൂന്നു തവണ ജോളി വീണ്ടും വിളിച്ചു. ഓടിക്കിതച്ചെത്തുമ്ബോള്‍ കസേരയില്‍ തളര്‍ന്നു കിടക്കുന്ന സിലിയെയാണ് കണ്ടത്.
ഈ സമയം യാതൊരു ഭാവമാറ്റവുമില്ലാതെ ജോളിയും ഷാജുവും സമീപത്തുണ്ടായിരുന്നു. ഏറെ നിര്‍ബന്ധിച്ച്‌ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിലിയുടെ മരണം സംഭവിച്ചിരുന്നു എന്നാണ് സിജോ അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന മൊഴി.