കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ അമ്മയുടെ 3 മിസ് കോൾ, നൊമ്പരക്കുറിപ്പ്

തീവണ്ടി യാത്രയ്ക്കിടെ മരണപ്പെട്ട സിജോ ജോയുടെ ഓർമ്മകൾ പങ്കുവെച്ച് ഹരി നോർത്ത് കോട്ടച്ചേരി എഴുതിയ കുറിപ്പ് വൈറലാവുന്നു. മുംബൈയിൽ നിന്ന് പാലക്കാട്ടേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. തീവണ്ടിയിൽ വാതിൽപ്പടിയിൽ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവർക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് സിജോയുടെ ദാരുണാന്ത്യമെന്ന് ഹരി പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

തീവണ്ടിയിൽ വാതിൽപ്പടിയിൽ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവർക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് ഇന്നലെ വീടിന് സമീപം ട്രെയിനിൽ നിന്ന് വീണ പലക്കാട് ആലത്തൂർ വടക്കഞ്ചേരി സ്വദേശിയും യുവ ആരോഗ്യ പ്രവർത്തകനുമായ സിജൊ ജോയുടെ ദാരുണാന്ത്യം. ഇന്നലെ രാവിലെയായിരുന്നു മുംബൈയിൽ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ ഇഖ്ബാൽ റെയിൽവേ ഗേറ്റിന് സമീപം വീണ് മരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആരോഗ്യ പ്രവർത്തകനായിരുന്നു. ഗുജറാത്ത് നിന്ന് മുംബൈലയിലേക്ക് ജോലി മാറി അവിടെ നിന്ന് US പോകാനുള്ള ഒരുക്കത്തിനിടെ ഒരു മാസം കുടുംബത്തോടൊപ്പം കഴിയാൻ നാട്ടിലെക്ക് വരുന്നതായിരുന്നു. കാസർഗോഡ് എത്തിയെന്ന് നാട്ടിലുള്ള സഹോദരന് മെസേജ് പോയിരുന്നു.

ബോഡി എടുക്കുന്ന സമയം സിവിൽ ഡിഫൻസ് ആളിനെ തിരിച്ചറിയാൻ പരിശോധിച്ചപ്പോൾ എ ടി എം കാർഡ് അല്ലാതെ മറ്റു രേഖകൾ ഒന്നുമില്ലായിരുന്നു. ഇയർ ഫോൺ ചെവിയിൽ തന്നെ ഘടിപ്പിച്ച നിലയിൽ ആയിരുന്നു. പോക്കറ്റിലെ മൊബൈൽ ഫോൺ ലോക്കല്ലാത്തതിനാൽ അവസാനം വിളിച്ച നമ്പരിൽ ബന്ധപ്പെട്ടപ്പൊൾ ആളിനെ പെട്ടെന്ന് തിരിച്ചറിയാനായി. കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ പയ്യന്റെ അമ്മയുടെ 3 മിസ് കോൾ വേദനയുണ്ടാക്കി. ഇങ്ങേ തലയ്ക്കു ഫോണെടുക്കാൻ മകൻ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ. പയ്യന്റെ ജ്യേഷ്ഠനും അമ്മാവനും , ഇളയച്ചനും ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയിൽ എത്തി. അന്യ നാട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ബന്ധുക്കൾക്ക് ഒരു തുണയായി ഇന്നലെ വൈകിട്ട് എത്തിയത് മുതൽ ആവശ്യമായ എല്ലാ സഹായ സഹകരണവുമായി നന്മമരം കാഞ്ഞങ്ങാട് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു. രാവിലെ പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഉച്ചയോടേ മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോയി.

ട്രെയിനിൽ ഡോറിനടുത്തിരുന്ന് കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കിൽ പോലും ഈ ഇരുപ്പ് ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളിൽ ആലസ്യം പടരും. പാളങ്ങളിൽ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോൾ ട്രെയിൻ വേഗത കൂടുമ്പോൾ വാതിൽ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്. ആദരാഞ്ജലികൾ പ്രിയ സഹോദരാ..ഹരി നോർത്ത് കോട്ടച്ചേരി