പേടിത്തൊണ്ടര്‍ക്ക് വേണ്ടി മാത്രം മാസ്‌ക് ഇടാന്‍ പറ്റുമോ, സാമൂഹിക അകലം പാലിക്കാന്‍ പറ്റുമോ, ബാങ്കുദ്യോഗസ്ഥ ചോദിക്കുന്നു

കോവിഡ് രാജ്യത്ത് കുതിച്ചുയരുകയാണ്. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും കോവിഡ് പിടിപെട്ടു എന്ന് പലരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒട്ടും പ്രതീക്ഷിക്കാതെ കോവിഡ് പിടികൂടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ ശില്‍പ. കോവിഡ് ഒന്നും ഒന്നുമല്ലെന്ന മട്ടില്‍ മാസ്‌ക് പോലും ധരിക്കാതെ ബാങ്കില്‍ എത്തുന്നവരെ കുറിച്ചും ശില്‍പ പറയുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശില്‍പയുടെ പ്രതികരണം.

ശില്‍പനയുടെ പോസ്റ്റ് ഇങ്ങനെ, ‘രണ്ട് വര്‍ഷമായി തമ്മില്‍ പിടികൊടുക്കാതെ അവനും ഞാനും തമ്മില്‍ കളിച്ച ഒളിച്ചു കളിക്ക് വിരാമമിട്ടത് കഴിഞ്ഞയാഴ്ച ആണ്. അതേ, അല്ലെങ്കിലേ പോസിറ്റീവ് ആയ ഞാന്‍ കോവിഡ് പോസിറ്റീവ് കൂടി ആയി. എവിടുന്ന്? എങ്ങനെ? എപ്പോള്‍? ഒരു പിടിയും കിട്ടുന്നില്ല. ഞാന്‍ ഒത്തിരി ശ്രദ്ധിച്ചിരുന്നല്ലോ. മാസ്‌ക് ഇടാതെ പുറത്തിറങ്ങിയിട്ടേ ഇല്ലാലോ. ബ്രാഞ്ചില്‍ ഓരോ കസ്റ്റമര്‍ വന്നു പോകുമ്പോഴും എന്റെ കൈ ഒരു ശീലമെന്നപോലെ സാനിറ്റൈസറിലോട്ട് നീളുമായിരുന്നല്ലോ. വീട്ടില്‍ എത്തിയിട്ട് ആണെങ്കിലോ, കുളിക്കാതെ, ഇട്ടിരുന്ന വസ്ത്രം കഴുകി ഇടാതെ, കൊണ്ടുപോയ ബാഗും ഫോണും ഒക്കെ സാനിറ്റൈസ് ചെയ്യാതെ, ഓടി അടുക്കലേക്കു വരുന്ന കുഞ്ഞുങ്ങളെ ഒന്ന് നോക്കാറുപോലുമില്ലായിരുന്നല്ലോ . എന്നിട്ടും.. എപ്പോഴോ കോവിഡിന് ഞാനും അടിയറവ് പറഞ്ഞു.

അതേ അടിയറവ് പറയാതെ പറ്റില്ലാലോ ഞാനും പോരാളിയല്ലേ. ഒരിടത്തും ആരും സൂചിപ്പിച്ചു പോലും കാണാത്ത, മനപ്പൂര്‍വ്വമോ അല്ലാതെയോ മറന്നു കളയുന്ന, ഒരു മുന്‍ഗണനാക്രമത്തിലും ഉള്‍പ്പെടാത്ത ‘ബാങ്കര്‍ ‘ എന്ന കാറ്റഗറിയില്‍ ആണല്ലോ ഞാന്‍ ഉള്‍പ്പെടുന്നത്..പേരില്ലാത്ത പോരാളി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയിട്ടും, പൊതു സമൂഹവുമായി നേരിട്ടും അല്ലാതെയും ദിനം പ്രതി ഇത്രയേറെ ഇടപാടുകള്‍ നടത്തുന്ന ഒരു വിഭാഗമായിട്ടും ഒരിക്കലും ആരും തന്നെ കോവിഡ് മുന്നളി പോരാളികള്‍ എന്ന് ഞങ്ങളെ വിളിച്ചു കണ്ടിട്ടില്ല. പിന്നെ മുന്നില്‍ ആയാലും പിന്നില്‍ ആയാലും പോരാളി എന്നും പോരാളി തന്നെ അളിയാ എന്നും പറഞ്ഞു ഞങ്ങള്‍ സ്വയം അങ്ങ് സമാധാനിക്കും. ചെയ്യുന്ന ജോലി കുറച്ചേറെ ആത്മാര്‍ഥമായിട്ടങ്ങു ചെയ്യും. എന്നിട്ടും കേള്‍ക്കാനുള്ള പഴി ഒക്കെ കേള്‍ക്കും.

നോട്ട് നിരോധിച്ചപ്പോഴും , ഇന്ത്യയില്‍ നിലവിലുള്ള എല്ലാ സാമൂഹിക ക്ഷേമ സ്‌കീമുകളും ബാങ്കുകളില്‍ കൂടി നടപ്പിലാക്കുമ്പോഴും, പെന്‍ഷന്‍ ദിവസവും, മറ്റും മാത്രം എല്ലാവരും ഓര്‍ക്കുന്ന ഞങ്ങളെ പലപ്പോഴും സ്വയം രേഖപ്പെടുത്താന്‍, ചെയ്യുന്ന ജോലിയുടെ കണക്കു പറയാന്‍, സ്വന്തം ഗുണ ഗണങ്ങള്‍ അക്കമിട്ട് രേഖപ്പെടുത്തി കയ്യടി വാങ്ങാന്‍ ഒന്നും ഞങ്ങള്‍ക്കു പറ്റാറില്ല. സത്യത്തില്‍ ഈ യുഗത്തിലെ ‘അടിമക്കണ്ണുകള്‍ ‘എന്ന് വീട്ടുകാരില്‍ പലരും ഒളിച്ചും തെളിച്ചും വിളിച്ചു വരെ തുടങ്ങി. നാട്ടുകാര്‍ക്ക് ഞങ്ങള്‍ ഇപ്പോഴും പത്തുമണി തൊട്ട് അഞ്ചുമണി വരെ മാത്രം ജോലി ചെയ്യുന്നവരാണ്. ജോലിക്ക് കയറി ഇന്നുവരെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാത്തതു കൊണ്ട് പത്തു തൊട്ട് അഞ്ചുവരെ ഉള്ള ബാങ്ക് ജോലി എനിയ്‌ക്കൊക്കെ ഇപ്പോഴും കേട്ട് കേള്‍വി മാത്രമാണ്. ശരിക്കും അങ്ങനെ ഒന്നുണ്ടോ? സത്യമോ മിഥ്യയോ? ഇനി ആള്‍ക്കാര്‍ക്ക് തോന്നുന്നതാകുമോ? ആര്‍ക്കറിയാം?

കോവിഡിനെ കുറിച്ച് പറഞ്ഞു പറഞ്ഞു ഞാനിതിപ്പോ എവിടെയാ എത്തി നില്‍ക്കണേ എന്റെ ദ്രാവിഡേ….ബാങ്കില്‍ ജോലി ചെയ്യുന്നതിന്റെ ഓരോരോ ശീലക്കേടുകള്‍ ആണ് . പറഞ്ഞു പറഞ്ഞങ്ങു കാടു കേറും.ഒരു പ്രോഡക്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് ചാഞ്ചാടി, കുട്ടിക്കരണം മറിഞ്ഞു വന്നു പല്ലിളിച്ചു കൊണ്ട് നില്‍ക്കും. നമ്മുടെ പഴയ ആ കുരങ്ങനില്ലേ? ‘ചാടി കളിക്കെടാ കുട്ടി രാമാ എന്ന് പറയുമ്പോള്‍ ചാടി വന്നു യജമാനനെയും കാഴ്ചക്കാരനെയും തൃപ്തിപ്പെടുത്താനായി ജീവന്‍ പണയം വെച്ച് സര്‍ക്കസ് കളിക്കുന്ന നാടോടിയുടെ കയ്യിലെ കുരങ്ങന്‍?അവനെ പോലെ.

ഞങ്ങളും അങ്ങനെ തന്നെ.. ‘ചാവേറുകള്‍’.എന്നാല്‍ മരിച്ചാല്‍ പോലും ഒരിടത്തും പൊരുതി മരിച്ചെന്നു പേരെഴുതി വരാത്തവര്‍. ജീവനോടെ ഇരിയ്ക്കുമ്പോഴും പരാതി മാത്രം കേള്‍ക്കാന്‍ വിധിയ്ക്കപ്പെട്ടവര്‍. എന്ത് ചെയ്യാം ഞങ്ങള്‍ അങ്ങനെ ഒക്കെ ആയിപോയി. പണി എടുക്കുവാന്‍ ഇരുപത്തി നാലു മണിക്കൂര്‍ തികയാത്തവര്‍. സമരത്തിന് പോകും മുന്‍പ് പോലും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ എടിഎം വരെ നിറച്ചിട്ട് പോകുന്നവര്‍. എന്നിട്ടും വിചാരണയ്ക്ക് പാത്രമാവേണ്ടി വരുന്നവര്‍. കഴിച്ചിട്ട് എല്ലിനിടയില്‍ കേറിയിട്ടുള്ള കുത്തുകൊണ്ടാണ് ഇവരൊക്കെ സമരത്തിന് ഇറങ്ങുന്നതെന്നു പൊതുജനങ്ങള്‍ തന്നെ കുറ്റപ്പെടുത്തുന്നതും കേള്‍ക്കേണ്ടി വരുന്നവര്‍.

ഈ കോവിഡ് കാലത്തും ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് പിന്നെ അത്യാവശ്യം മാത്രമേയുള്ളു. ഈ പറഞ്ഞ അത്യാവശ്യക്കാരെല്ലാം കൂടി അത്യാവശ്യപ്പെട്ടു പാഞ്ഞെത്തുന്നിടം ആണ് ബാങ്ക്. ഇന്നത്തെ കാലത്ത് ഏറെക്കുറെ എല്ലാവിധ ബാങ്കിംഗ് ട്രാന്‍സാക്ഷന്‍സും വീട്ടില്‍ ഇരുന്നു മൊബൈല്‍ വഴി തന്നെ ചെയ്യാമെന്ന് ഇരിക്കലും, ബാങ്കില്‍ വന്നു ഒന്ന് പാസ്ബുക്ക് പ്രിന്റ് ചെയ്തില്ലെങ്കില്‍ ഉറക്കമില്ലാത്തവരെ കണ്ടിട്ടുണ്ട്. അവര്‍ക്കായി മൊബൈലില്‍ തന്നെ പാസ്ബുക്ക് നോല്‍ക്കാന്‍ പറ്റുന്ന ബാങ്കിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്ത് , അവര്‍ക്ക് ഇഷ്ടമുള്ള പാസ്സ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ടിന്റെ ബാലന്‍സ് കാണിച്ചു കൊടുക്കും. ഇനി അടുത്ത തവണത്തെ വരവെങ്കിലും ഒഴിവാക്കാമല്ലോ എന്നോര്‍ത്ത്. എവിടുന്ന് ആ മൊബൈലില്‍ കാണിച്ച ബാലന്‍സ് ബുക്കില്‍ കൂടി പതിപ്പിച്ചു തരാന്‍ പറഞ്ഞു കൊണ്ട് തന്നെ അവരൊക്കെ വീണ്ടും വരും.

ഇവിടെ ഒക്കെ ആണെങ്കില്‍ വെറുതേ ഒരു വരവ് വരുന്നവരല്ല ഈ കൂട്ടര്‍. മിക്കവര്‍ക്കും മാസ്‌ക് പോലും കാണില്ല. മാസ്‌കില്ലാതെ ബാങ്കിനുള്ളില്‍ എന്‍ട്രി നിഷിദ്ധം എന്ന ബോര്‍ഡ് കാണാത്തത് പോലെ മുന്‍പില്‍ വന്ന് രണ്ട് നല്ല കാച്ചി കുറുക്കിയ ചുമ ചുമച്ചോണ്ടങ്ങു നില്‍ക്കും. ആഹാ.. അന്തസ്സ്. മാസ്‌കെവിടെ എന്ന് ചോദിച്ചാല്‍, അവരുടെ സ്വത്തില്‍ പകുതി ചോദിച്ചതെന്ന പോലെ ഒരു ഭാവം മുഖത്ത് വരുത്തി കര്‍ചീഫ് എടുത്ത് മുഖത്ത് കെട്ടും. ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം കൂടെ കോവിഡ് ഒന്നും എനിക്ക് വരൂല എന്നൊരു ഡയലോഗും.. അതേ കോവിഡിനറിയാലോ കര്‍ചീഫ് ഇട്ടു കെട്ടിയ മുഖം കാണുമ്പോള്‍ വന്ന വഴി തിരിച്ചു പോകാന്‍. ശരിയാണ്,നിങ്ങള്‍ക്ക് ഒന്നും കോവിഡ് വരില്ലായിരിക്കും. അള്‍ട്രാ പവര്‍ഫുള്‍ ആയിരിക്കാം. സ്വന്തം ശാരീരിക ക്ഷമതയില്‍ അത്രയേറെ കോണ്‍ഫിഡന്‍സ് ഉള്ളവരായിരിക്കാം, എന്നാല്‍ ഞങ്ങള്‍ ഒന്നും അങ്ങനെ അല്ലാ..

ഈ പറയുന്ന കോണ്‍ഫിഡന്‍സ് ഒന്നുമില്ല. ജീവനോടെ ഇരിക്കാന്‍ കൊതിയുള്ള, നമ്മള് കാരണം മറ്റുള്ളവര്‍ക്ക് ഒരു ഉപദ്രവം ഉണ്ടാവരുതെന്നു കരുതുന്ന,എടുത്തിരിക്കുന്ന ലോണ്‍ ഒക്കെ തിരിച്ചടയ്ക്കാനുള്ള കാലത്തോളം ജോലിയും ജീവനും കാത്തോളണേന്ന് പ്രാര്‍ത്ഥിക്കുന്ന, ദുര്‍ബല ഹൃദയരും ഭയവിഹ്വലരും ആണ്. രണ്ട് വര്‍ഷമായി ജോലി കഴിഞ്ഞു വീട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുങ്ങളെ പോലും പേടിയോടെ മാത്രം ചേര്‍ത്ത് പിടിയ്ക്കുന്നവര്‍ ആണ്.. ഇനിയും ജീവിയ്ക്കാന്‍ വേണ്ടി ഉള്ള ആശ കൊണ്ട് ചോദിക്കുവാ: അതി ധൈര്യശാലികളായ നിങ്ങള്‍ക്ക് വേണ്ടി അല്ലാതെ, ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളെ പോലത്തെ പേടിത്തൊണ്ടര്‍ക്ക് വേണ്ടി മാത്രം മാസ്‌ക് ഇടാന്‍ പറ്റുമോ? സാമൂഹിക അകലം പാലിക്കാന്‍ പറ്റുമോ? അത്ര അത്യാവശ്യ കാര്യമല്ലെങ്കില്‍ വീട്ടില്‍ ഇരിയ്ക്കാന്‍ എങ്കിലും പറ്റുമോ?

എന്ന്, സാധാരണക്കാരില്‍ സാധാരണക്കാരിയായ, യാതൊരു സൂപ്പര്‍ പവറുമില്ലാത്ത സ്വയം കോവിഡ് വാറിയര്‍ എന്ന് വിളിയ്ക്കുന്ന, അങ്ങനെ ഒരാളും ഇന്ന് വരെ വിളിയ്ക്കാത്ത, കോവിഡ് ഫ്രണ്ട്ലൈന്‍ വര്‍ക്കേഴ്‌സ് ലിസ്റ്റില്‍ ഒരിടത്തും ‘പേരില്ലാത്ത ‘, ആരാലും പ്രകീര്‍ത്തിയ്ക്കപ്പെടാത്ത ഒരു പാവം ബാങ്കര്‍.. ഒപ്പ്.. ശില്പ വസന്ത ശശി