സിതാര കൃഷ്ണകുമാര്‍ പറയുന്നു, എന്തുകൊണ്ട് ടോപ് സിംഗര്‍ വിട്ടു

സിതാര കൃഷ്ണകുമാർ, മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ്. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ നടി ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്.

ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ്മാരിൽ ഒരാളായിരുന്നു സിതാര. താരത്തിന്റെ ചിരിയും കുസൃതിയും പ്രേക്ഷകരെ ആകർഷിച്ചിരുന്നു. എന്നൽ പരിപാടി വിജയകരമായി പുരോഗമിക്കുന്ന ഇടക്കാണ് സിതാര പരിപാടിയിൽ നിന്നും ഒഴിവാക്കുന്നത്. അന്ന് മുതൽ താരം എവിടെ പോയതാണ്, പരിപാടിയിൽ നിന്നും തെറ്റി പോയതാണോ, അതോ താരത്തെ മാറ്റിയിട്ടാണോ അനുരാധയെ കൊണ്ട് വന്നത് എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ സോഷ്യൽ മീഡിയാ വഴി ഉയർന്നിരുന്നു. ഇപ്പൊൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സിത്താര. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സിതാര തന്റെ മനസ്സ് തുറന്നത്.

എന്റെ ബാൻഡ് ‘പ്രോജക്ട് മലബാറിക്കസിനായുള്ള’ യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഞാൻ ഷോയിൽ നിന്നും പിന്മാറിയത്. ഞാൻ ഒറ്റയ്ക്കുള്ള സംഗതി അല്ല. എന്റെ കൂടെ കുറച്ചു മ്യൂസിഷ്യൻസും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അവരുടെ ഒപ്പം ഞാനും ഉണ്ടാകണം. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ് . അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോൾ ടോപ് സിംഗറിൽ എത്താൻ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. പിന്നെ എന്റെ ക്‌ളാസുകളും മുടങ്ങുന്നു. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി എനിക്ക് കണക്ഷൻ ഉണ്ട്. അവർ എന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങൾ പങ്ക് വയ്ക്കാറും ഉണ്ട്”, സിത്താര വ്യക്തമാക്കി.

നേരത്തെ വേദിയില്‍ നിന്നും പാടവെ ഗായിക സിതാരയ്ക്ക് നേരെ അസഭ്യവര്‍ഷം ഉണ്ടായിരുന്നു. തന്റെ ആത്മാഭിമാനത്തിനെ ക്ഷതമേല്‍പ്പിക്കുന്ന തരത്തില്‍ പെരുമാറിയ വ്യക്തിക്കെതിരെ അപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ ഗായിക പ്രതികരിക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ അവസാനത്തോടടുക്കുന്തോറുമാണ് വേദിയുടെ മുന്‍ വരിയില്‍ നിന്ന് ഒരാള്‍ മുഖത്ത് നോക്കി അസഭ്യം പറഞ്ഞത്.ആദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് പതിവില്ലാത്ത ആത്മാഭിമാനം കൊണ്ട് പ്രതികരിച്ചുവെന്നും സിതാര ഫേസ്ബുക്കില്‍ കുറിക്കുന്നു. ജന പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇരിക്കെയാണ് സംഭവം.

സിതാരയുടെ ഫേസ്ബുക്ക് കുറിപ്പ്:

” ഇന്നിതാ തൃശ്ശൂര്‍ ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി , പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്‍ക്കും ഒരു കുന്ന് സ്നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന്‍ മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി

,പറയുകയും ചെയ്തു ! ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യന്‍ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം ! ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു -” സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കരുത് ! അതൊരു കള്ളുകുടിയനല്ലേ, പോട്ടെ ‘ സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സല്ല അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു!’