പത്ത് രൂപയെച്ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

പത്തുരൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തൊനൊടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. ഹൈദരാബാദ് സ്വദേശിയായ 34കാരനായ ഷാകിബ് അലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പഴങ്ങള്‍ വാങ്ങിയ ശേഷം പത്ത് രൂപ കുറച്ച് കൊടുത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. ഏഴ്‌പേര്‍ ചേര്‍ന്നാണ് പഴക്കച്ചവടക്കാരനെ മര്‍ദ്ദിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മുഖ്യപ്രതിയായ നസീം ഷാക്കിബില്‍ നിന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങിയിരുന്നു. ഇരുപത് രൂപയാണ് ഇതിന് വിലയായി നല്‍കിയത്. എന്നാല്‍ മുപ്പത് രൂപ നല്‍കണമെന്ന് ഷാക്കിബ് ആവശ്യപ്പെട്ടു. എന്നാല്‍ പത്ത് രൂപ നല്‍കില്ലെന്ന് നസീം തര്‍ക്കിച്ചു. ഇതേത്തുടര്‍ന്ന് പത്ത് രൂപയെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ നസീം സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഷാക്കിബിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാക്കിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.