ജാനകിയുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം, സിറിയയിൽ എത്താതിരുന്നാൽ മതിയായിരുന്നു, വിദ്യാർഥികൾക്കെതിരേ വിദ്വേഷപ്രചാരണം

തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തച്ചുവടുകൾ ഫെയിസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂടൂബ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും കാണാത്തവരായി ആരുമുണ്ടാവില്ല. റാ റാ റാസ്പുടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ, ബോണി എം ബാൻഡിന്റെ പ്രസിദ്ധമായ പാട്ടിനൊത്തായിരുന്നു ഇരുവരും ചുവടുവെച്ചത്. നവീനാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്. പിന്നീട് ഇരുവരും പ്രതീക്ഷിക്കാത്ത വിധത്തിൽ തൃത്തചുവടുകൾ വൈറലായി. ദേശീയ മാധ്യമങ്ങൾ മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഇതുമായി ബന്ധപ്പെട്ട് വാർത്തകളെഴുതി. മിക്കവരും ട്വിറ്ററിൽ ഡൗൺലോഡ് ചെയ്തു റീപോസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ സമീപ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ കണ്ട റീൽ ഇരുവരുടേതുമായിരുന്നു.

സംഭവം വൈറലായതോടെ ചിലർ വിദ്വേഷപ്രചാരണവുമായെത്തി. നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് സോഷ്യൽമീഡിയയിലൂടെ വിദ്വേഷപ്രചരണങ്ങൾ നടത്തുന്നത്. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നതെന്നാണ് സംഭവത്തിൽ അഭിഭാഷകനായ കൃഷ്ണ രാജ് പറഞ്ഞത്.

കൃഷ്ണ രാജിന്റെ പരാമർശം ഇങ്ങനെ: ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. വിദ്യാർഥികൾക്കെതിരെ വിദ്വേഷപരാമർശം നടത്തുന്നവർക്കെതിരെയും നിരവധി പേരാണ് രംഗത്തെത്തിയത്.

കിരൺ എന്ന യുവാവ് പറഞ്ഞത് ഇങ്ങനെ: മുപ്പതിനായിരം പേര് ഫോളോ ചെയ്യുന്ന മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യം..! രണ്ടു മനുഷ്യരാണ് സാറേ ജാനകിയും നവീനും. നിങ്ങളെപ്പോലെ നെറികെട്ട മനസ്സുള്ളവർ കെട്ടിപ്പൊക്കിയ മതത്തിന്റെ മതിലുകളൊന്നും ബാധിക്കാനൊരു സാധ്യതയുമില്ലാത്ത രണ്ട് മനുഷ്യർ. ആണും പെണ്ണും ഒന്നിച്ചു നടന്നാലോ ചിരിച്ചാലോ നൃത്തം ചെയ്താലോ വീർത്തു പഴുത്തു ചലം നിറഞ്ഞു പൊട്ടുന്ന ഏത് സദാചാരക്കുമിളയാണ് നിങ്ങൾക്കുള്ളത്??

ആ ഡാൻസ് കണ്ട നൂറിൽ തൊണ്ണൂറ്റൊമ്പത് പേരും അവരെ രണ്ട് പ്രതിഭയുള്ള മനുഷ്യരായി മാത്രമേ കണ്ടിട്ടുള്ളൂ, തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളായിട്ടു മാത്രമേ കണ്ടിട്ടുള്ളൂ. അതിനപ്പുറം അവരുടെ മുഴുവൻ പേരിലെ മതമോ രാഷ്ട്രീയമോ കുലമോ കുടുംബമഹിമയോ ഇതെല്ലാം ചേർത്തുവെച്ചാൽ ചില ഇരുകാലികളുടെ വെറിപൂണ്ട മനസ്സിലുണ്ടാകുന്ന വർഗീയതയോ കണ്ടിട്ടില്ല.
ബാക്കിയുള്ള ഒരു ശതമാനം കീടാണു വർഗത്തെ പ്രതിനിധീകരിക്കുന്ന കുമിള പൊട്ടി പോസ്റ്റിട്ടവനോടും, അതിനു താഴെ ഐക്യപ്പെട്ട ജാതിവാൽ തൂക്കിയ ‘മുന്തിയ’ ഹിന്ദുക്കളോടും ഒരൊറ്റ കാര്യമേ പറയാനുള്ളൂ. രണ്ട് മനുഷ്യർ. ഒരാണും പെണ്ണും. ഇവരല്ല, ആരുമായിക്കോട്ടെ.

അവർ ഒന്നിച്ചു ചിരിക്കും, തോളിൽ കൈയിട്ട് നടക്കും, നൃത്തം ചെയ്യും, സിനിമക്ക് പോകും, ഏറ്റവും നല്ല കൂട്ടുകാരാവും, ചെലപ്പോ പ്രണയിക്കും, ചെലപ്പോ പിരിയും, ഒന്നിച്ചോ അല്ലാതെയോ ജീവിക്കും. ആ ജീവിതത്തിന്റെ താക്കോൽപ്പഴുതിൽ എത്തിനോക്കാനോ നെടുവീർപ്പിടാനോ സദാചാരമുപദേശിക്കുന്ന അഭ്യുദയകാംക്ഷി കളിക്കാനോ മതത്തിന്റെ പേരിലിവിടെ ഊഞ്ഞാലാട്ടം നടത്താനോ ഒരുമ്പെട്ടേക്കരുത്. വക്കീലന്മാർ ചുരുങ്ങിയപക്ഷം അറിഞ്ഞിരിക്കേണ്ട ഭരണഘടനയനുസരിച്ചാണ് നാട്ടിലെ നിയമം, അല്ലാണ്ട് നിങ്ങളുടെ പുഴുവരിച്ച ജനിതകഘടനയനുസരിച്ചല്ല..”