കോവിഡ് 19 എല്ലാം തകിടംമറിക്കുന്നു; പിതാവിന്റെ ശവസംസ്‌കാരം ടിവിയില്‍ കണ്ട് മക്കള്‍

പാലാ: മലയാളികളെ ആകെ പിടിച്ചുലയ്ക്കുകയാണ് കോവിഡ് 19. സ്വന്തം വീടിനുള്ളില്‍ ഒതുങ്ങി കൂടുകയാണ് മലയാളികള്‍. എന്നാല്‍ ഉറ്റവരുടെ വിയോഗ വാര്‍ത്തയാണ് പലരേയും ഏറെ തകര്‍ത്തു കളയുന്നത്. കൊറോണ വ്യാപിക്കുന്നതിനാല്‍ ഉറ്റവരുടെയും ഉടയവരുടെയും വിയോഗം ഉണ്ടായാല്‍ ഒന്ന് നേരില്‍ കാണാനോ ഒരു അന്ത്യ ചുംബനം നല്‍കാനോ സാധിക്കാത്തവരായി മലയാളികളും മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്.

പിതാവിന്റെ ശവസംസ്‌കാര ചടങ്ങിന് മക്കള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പിതാവിന്റെ അന്ത്യ യാത്ര യൂട്യൂബിലൂടെ ആണ് മക്കള്‍ കണ്ടത്. പാലാ നെല്ലിയാനി പൊടി മറ്റത്തില്‍ ടി ജെ ജോസഫ് ആണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ശവ സംസ്‌കാര ചടങ്ങുകളാണ് കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈനായി മക്കള്‍ക്ക് കാണാന്‍ സൗകര്യം ഒരുക്കിയത്.

ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാന്‍ സാധിക്കാതിരുന്ന മക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഇതിലൂടെ സാധിച്ചു. ജോസഫിന്റെ വിദേശത്തുള്ള മക്കള്‍ക്ക് കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ മരണ വാര്‍ത്ത അറിഞ്ഞിട്ടും സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. അകലങ്ങളിലുള്ള എല്ലാ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ശവ സംസ്‌കാര ചടങ്ങുകള്‍ കാണുവാന്‍ യൂട്യൂബ് ലിങ്ക് വാട്‌സ് ആപ്പിലൂടെ നല്‍കുക ആയിരുന്നു.

എസ് .ബി .ഐ. പാലാ റീജണല്‍ ഓഫീസിലെ ഡെപ്യൂട്ടി മാനേജരായ മൂത്തമകന്‍ വിനോദ് ജോസഫിന്റെ നേതൃത്വത്തിലാണ് ഈ സൗകര്യം ഒരുക്കി കൊടുത്തത്. അടുത്ത കുടുംബ അംഗങ്ങളില്‍ ചിലര്‍ മാത്രമാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. തിങ്കളാഴ്ച 10ന് ളാലം പുത്തന്‍പള്ളി സെമിത്തേരിയില്‍ വെച്ച് ആയിരുന്നു ശവ സംസ്‌കാരം. ചടങ്ങിന് ഫാ.ജേക്കബ് വടക്കേല്‍ നേതൃത്വം നല്‍കി. ജോസഫിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ യൂട്യൂബിലൂടെ കാണുവാന്‍ സൗകര്യമൊരുക്കിയ മക്കള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുക ആണ്.

അതെസമയം കഴിഞ്ഞ ദിവസം വീട്ടില്‍ മരണം അടഞ്ഞ അമ്മയുടെ മൃതദേഹം പുറത്ത് കൊണ്ടുപോയി സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിച്ചത് അഗ്‌നിശമന സേന. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദൂരദിക്കുകളിലായ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അഗ്‌നിശമന സേന സഹായത്തിന് എത്തിയത്. തിരുവനന്തപുരം വെള്ളയമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന ആറ്റുകാല്‍ മേടമുക്ക് സ്വദേശിനി സരസ്വതിയമ്മ (86) ആണ് മരിച്ചത്. സരസ്വതിയമ്മയുടെ മൃതദേഹം ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്‌സ് സ്റ്റേഷനിസെ അഗ്‌നിശ്മന സേന ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ ശാന്തി കവാടത്തില്‍ സംസ്‌കരിച്ചത്.

കഴിഞ്ഞ ദിവസം ആയിരുന്നു സരസ്വതി മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഏതാനും വര്‍ഷങ്ങള്‍ മുമ്പാണ് ഇവരുടെ അമ്മ മരിച്ചത്. സംഭവ സമയം മകള്‍ പ്രീത മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നൊള്ളൂ. പ്രീതയുടെ ഭര്‍ത്താവ് ജോലി ആവശ്യത്തിനായി മുംബൈയില്‍ തങ്ങുന്നതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അതിനാല്‍ മകളുടെ ഭര്‍ത്താവിന് വീട്ടില്‍ എത്താന്‍ ആയില്ല. സരസ്വതിയുടെ മകന്‍ ജയന്‍ താമസിക്കുന്നത് കൊച്ചിയിലാണ്. അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സഹായത്തിന് ആളില്ലാത്ത അവസ്ഥയില്‍ പ്രീത രാവിലെ ഒമ്പത് മണിക്ക് ഫയര്‍ ഫോഴ്‌സിലേക്ക് വിളിക്കുകയും വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ചെങ്കല്‍ തൂള ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ സുധിന്‍ എന്നിവര്‍ വീട്ടില്‍ എത്തി.

ഉടന്‍ തന്നെ ഇവര്‍ ആംബുലന്‍സ് വിളിച്ച് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെ സാധാരണ മരണമാണെന്നു സ്ഥിരീകരിച്ചു. വിവരം മ്യൂസിയം പൊലീസിനെയും അറിയിച്ചിരുന്നു. പിന്നീട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിച്ചതും അഗ്‌നിശമനസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്ന് ആയിരുന്നു. മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.