അന്യജാതിക്കാരനെ വിവാഹം കഴിച്ചു, ഒരുമ്പെട്ടോളാക്കി കുടുംബം, പൊള്ളുന്ന ജീവിതം പറഞ്ഞ് സൗമ്യ ചന്ദ്രശേഖരന്‍

ചിലര്‍ എങ്കിലും പ്രണയത്തിന്റെ പേരില്‍ ജീവിതം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന വേദനകള്‍ അനുഭവിക്കേണ്ടി വരുന്നവരുണ്ട്. ഇത്തരത്തില്‍ പ്രണയത്തെ തുടര്‍ന്ന് തനിക്ക് ഉണ്ടായ നഷ്ടങ്ങളെ കുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സൗമ്യ ചന്ദ്രശേഖരന്‍. സ്വജാതിയില്‍ അല്ലാത്ത വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കുടുംബത്തില്‍ ഒരുമ്പെട്ടോളായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൗമ്യ പങ്കുവെച്ചത്.

സൗമ്യയുടെ കുറിപ്പ്, എന്നെ സ്‌നേഹിക്കുന്നവര്‍ (സ്‌നേഹിക്കുന്നവര്‍ മാത്രം) ഇത് മുഴുവന്‍ വായിക്കണം, അങ്ങനെ അല്ലാത്തവര്‍ക്ക് മനസ്സിലാകണമെന്നില്ല ‘പുഴു ” വൈകിയാണ് കണ്ടത്. പുഴു എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നിലേക്ക് തന്നെ മടങ്ങി ചെന്നു. കഴിഞ്ഞ കുറെ കാലത്തെ ഓര്‍മകളെ വീണ്ടും തൊട്ടു . ഒരു കലാസൃഷ്ടി നമ്മുടെ ഹൃദയത്തില്‍ തൊടുമ്പോള്‍ നാം നമ്മുടെ ജീവിതമായി അതിനെ അനുഭവിക്കാന്‍ തുടങ്ങും. എന്റെ ജീവിതവുമായി ഏറെ അടുത്തു നില്‍ക്കുന്ന ഒന്നാണ് പുഴു എന്ന സിനിമ . അതു കൊണ്ട് തന്നെ ആ സിനിമ എന്നെ വല്ലാതെ മുറിപ്പെടുത്തി. പുഴുവിന്റെ രാഷ്ട്രീയം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അത്രമേല്‍ ജാതി വിചാരം നമ്മുടെ നാട്ടില്‍ ഉണ്ട് . സിനിമ കണ്ടതിനു ശേഷം ‘എനിക്ക് അത്ര റിയലിസ്റ്റിക്ക് ആയി തോന്നിയില്ല ഇങ്ങനെയൊക്കെ നടക്കുമോ?’ എന്നാണ് ജിനി ചേച്ചി ചോദിച്ചത്. ചേച്ചിയുടെ ചോദ്യത്തിന് ഒട്ടും വൈകാതെ ഞാന്‍ മറുപടി നല്‍കി.

‘നടക്കും, നടക്കുന്നുണ്ട്. ‘ അതും നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ . ജാതി മാറി കെട്ടിയിട്ടുള്ള കുടുംബങ്ങളില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇതെല്ലാം സംഭവിക്കുന്നു. കല്ല്യാണം കഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ജീവിതത്തില്‍ പ്രണയമുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. പ്രണയ വിവാഹം ആയിരുന്നു എന്ന് പറയുന്നവരെ തിരുത്തുന്നുമില്ല. വേറെ ജാതിക്കാരന്‍ എന്നതായിരുന്നു എല്ലാവരുടെയും പ്രശ്‌നം. അങ്ങനെ ഞാന്‍ കുടുംബത്തിലെ ‘ഒരുമ്പെട്ട്യോള്‍’ ആയി.
പുതിയ തലമുറയിലെ കുട്ടികള്‍ അവക്ജ്ഞയോടെ നോക്കുകയും മാറി നടക്കുകയും ചെയ്യുമ്പോള്‍ മനസ്സ് വേദനിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം ടീച്ചര്‍ ആയി കുട്ടികളുടെ ഇടയില്‍ ഇടപഴകിയിട്ടുള്ള എനിക്ക് ഇങ്ങനെയുള്ള അനുഭവം കുടുംബത്തില്‍ നിന്നുണ്ടായപ്പോള്‍ എന്നിലെ അധ്യാപികയ്ക്ക് ഏറ്റ വലിയ മുറിവ് തന്നെ ആയിരുന്നു. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വെറുക്കപ്പെട്ട ഒരുവള്‍ എങ്ങനെ കുട്ടികള്‍ക്ക് മാതൃകയാവും. ഞാന്‍ ഒരുപാട് വട്ടം എന്നോട് തന്നെ ചോദിച്ച ചോദ്യം ആയിരുന്നു….

സ്‌കൂളില്‍ കുട്ടികളുടെ ഇടയില്‍ ഒരു പ്രണയമോ മറ്റോ കാണുമ്പോള്‍ ഉപദേശിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടോ എന്ന് ഞാന്‍ സ്വയം ചോദിച്ചു. പക്ഷെ എന്തുകൊണ്ട് എനിക്ക് അങ്ങനെയുള്ള കാര്യത്തില്‍ ഇടപ്പെട്ടുകൂടാ? ഞാന്‍ ഇന്നും അടിയുറച്ചു വിശ്വസിക്കുന്നു ഒരിക്കലും എന്റെ ജീവിതം കൊണ്ട് തെറ്റായ സന്ദേശം എന്റെ മക്കള്‍ക്ക്, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്‍കിയിട്ടില്ല. ജാതി മതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ കഴിയുക എന്നത് എങ്ങനെ ഒരു തെറ്റായി മാറും. പുഴുക്കുത്തുകള്‍ നിറഞ്ഞ മാനസികാവസ്ഥയുമായി ജീവിക്കുന്ന അന്ധമായി ജാതിയും മതവും നോക്കുന്നവര്‍ക്ക് ഞാന്‍, അല്ലെങ്കില്‍ എന്നെ പോലുള്ളവര്‍ വലിയ തെറ്റാണ്. അവര്‍ക്ക് പൊറുക്കാനും സഹിക്കാനും കഴിയാത്തത്ര അപമാനമാണ് ഞാന്‍ ഉണ്ടാക്കികൊടുത്തത്. അതുകൊണ്ട് തന്നെ ഈ ഒന്‍പതു വര്‍ഷക്കാലവും ഫാമിലിയിലെ എല്ലാ ആഘോഷങ്ങളില്‍ നിന്നും, ചടങ്ങുകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. ബന്ധുക്കളില്‍ ചിലര്‍ ചില സാഹചര്യങ്ങളില്‍ സംസാരിക്കും. നമ്മള്‍ അത് വിചാരിച്ചു വീണ്ടും സംസാരിക്കാന്‍ ചെല്ലുമ്പോള്‍ കണ്ടതായി നടക്കില്ല. പോരാത്തതിന് അപമാനവും . ഇതൊന്നും എന്നെ ബാധിച്ചിട്ടില്ല.

പക്ഷെ മക്കളോട് പോലും ഇങ്ങനെ ചെയ്യുമ്പോള്‍ സഹിക്കാന്‍ കഴിയാറില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായി. എന്റെ അച്ഛനെപ്പോലെ ഞാന്‍ കരുതിയിരുന്ന എന്റെ വല്യച്ഛന്റെ പെട്ടെന്നുള്ള മരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിന് കാരണമുണ്ട്. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ വളര്‍ന്നത് ആ വീട്ടില്‍ ചേച്ചിയുടെയും ചേട്ടന്റെയും കൂടെയായിരുന്നു. അത്രയധികം ഞാന്‍ സ്‌നേഹിച്ച വല്യച്ഛന്‍ നഷ്ട്ടപ്പെട്ട വേദനയില്‍ ഞാന്‍ നിലവിളിച്ചു കരഞ്ഞപ്പോള്‍ ‘അത് വെറും അഭിനയം ആണെന്നും’ സാരമില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ വന്ന ചേട്ടനെ എന്തിനവളോട് മിണ്ടാന്‍ പോയി? എന്ന രീതിയില്‍ ചോദ്യവും ബഹളവുമൊക്കെ ആയിരുന്നു, അതും വല്യച്ഛന്റെ മകള്‍ തന്നെ….നമ്മുടെ കുട്ടികള്‍ ആരോ ആണെന്ന് കരുതി പറ്റിപ്പോയതാണ് എന്നായിരുന്നു അതിന് ചേട്ടന്റെ മറുപടി. അതുപോലെ അസുഖമായി വയ്യാതെ കിടക്കുന്ന മറ്റൊരു വല്യച്ഛനെ കാണാന്‍ രാജഗിരി ഹോസ്പിറ്റലില്‍ പോയി. ആലപ്പുഴയില്‍ നിന്നും ഞാന്‍ മക്കളുമായി തനിയെ ട്രെയിനില്‍ ആണ് പോയത്. ഹോസ്പിറ്റലില്‍ കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ മകന്‍, എന്റെ ജ്യേഷ്ടന്‍, ‘എന്തിനു എഴുന്നള്ളിയതാണ്? ഇനി ഇവിടെ എന്തൊക്കെയാണ് നടക്കാന്‍ പോകുന്നത് എന്നറിയില്ല’ എന്ന് പറഞ്ഞു കൊണ്ട് മുറിയുടെ വെളിലേക്ക് പോയി.

എന്നെ കണ്ടതും എന്റെ വല്യച്ഛന്‍ കരയുന്നുണ്ടായിരുന്നു. അത്രയ്ക്ക് വയ്യാതായിരുന്നു അദ്ദേഹത്തിന്. എന്നെ കെട്ടിപിടിച്ചു ഉമ്മ തന്ന് അരികില്‍ ഇരുത്തി. ഒന്നും മിണ്ടാതെ മാറി ഇരുന്ന പേരമ്മയോട് ‘അവളോട് മിണ്ടെടി’ എന്ന് പറഞ്ഞു സങ്കടത്തോടെ എന്നെ നോക്കിയ അച്ഛന്റെ മുഖം ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ല. ഇപ്പോഴും വയ്യാതെ കിടക്കുന്ന അച്ഛനെ (ഞാന്‍ അച്ഛന്‍ എന്ന് തന്നെയാണ് വിളിച്ചിരുന്നത് ) ഒന്നു കാണാന്‍ പോകാന്‍ ആഗ്രഹിക്കുന്നു എങ്കിലും എന്തിന് വലിഞ്ഞു കയറി വന്നു എന്ന് ചോദിക്കുന്ന ചേട്ടന്റെ മുഖം ഓര്‍മ്മയില്‍ തെളിയും. പക്ഷെ ഇന്നുവരെയും ഈ ചേട്ടന്‍ എന്റെ കുട്ടിക്കാലത്ത് സ്‌നേഹത്തോടെ എന്നോട് പെരുമാറിയത് എന്റെ ഓര്‍മ്മയില്‍ പോലുമില്ല. രണ്ട് പെണ്‍കുട്ടികളുള്ള അദ്ദേഹത്തിന് എന്നോട് മിണ്ടുന്നതു സ്വന്തം മക്കള്‍ കണ്ടു കഴിഞ്ഞാല്‍ തെറ്റായ സന്ദേശം കൊടുക്കുമോ എന്ന ഭീതിയില്‍ മക്കളോടുള്ള അമിതവാത്സല്ല്യവും കൊണ്ടാണ് എന്നെ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്നത്. എന്റെ മക്കളെപ്പോലും അവക്ജ്ഞയോടെ നോക്കുന്നത്. അല്ലെങ്കില്‍ പിന്നെ സ്വന്തം അച്ഛനും അമ്മക്കും ഇല്ലാത്ത എന്ത് വിഷമമാണ്, അപമാനമാണ് അദ്ദേഹത്തിന് ഞാന്‍ ഉണ്ടാക്കികൊടുത്തത്. SFI യുടെ സംസ്ഥാനകമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് പാര്‍ട്ടിയുടെ വലിയ പ്രവര്‍ത്തകര്‍ ആയിട്ടുള്ള എന്റെ കുടുംബത്തില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ഞാന്‍ ആരോടാണ് പരാതിപ്പെടേണ്ടത്. അന്ന് SFI യില്‍ ഉണ്ടായിരുന്നക്കാലത്ത് വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന, കുടുംബക്കാരോട് അടുപ്പമുള്ള സഖാക്കളില്‍ പലരും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. നിങ്ങള്‍ അല്ലെ, എന്റെ പാര്‍ട്ടി അല്ലെ എന്നെ ജാതിമതങ്ങള്‍ക്ക് അധീതമായി ചിന്തിക്കാന്‍ പ്രവര്‍ത്തിക്കാന്‍ പഠിപ്പിച്ചത്?

ഇപ്പോള്‍ ഞാന്‍ എങ്ങനെ നിങ്ങള്‍ക്ക് തെറ്റുകാരി ആയി? CPIM എന്ന എന്റെ പാര്‍ട്ടിക്ക് ഞാന്‍ എഴുതുന്ന തുറന്ന കത്ത് ആയിട്ട് ഇതിനെ കാണണം. പാര്‍ട്ടി കുടുംബത്തില്‍ ആണ് ജാതിയുടെ പേരില്‍ ഇത്രയധികം ഞാന്‍ അപമാനിക്കപ്പെട്ടത് എന്നത് നിങ്ങള്‍ കാണാതെ പോകരുത്. പാര്‍ട്ടിക്ക് വേണ്ടി കൊടി പിടിച്ചവള്‍ ആണ് ഞാനും ?? എനിക്ക് ഇതൊക്കെ ഇവിടെ എഴുതിയേ മതിയാകൂ, അതിസമ്പന്നതയില്‍ ജീവിക്കുന്ന അവര്‍ക്കൊന്നും ഞാനോ എന്റെ മക്കളോ ഒരു ഘടകമേ അല്ല. ഇത് എഴുതിയതിന്റെ പേരില്‍ വീണ്ടും കുറേ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കും. അതൊന്നും എനിക്ക് പ്രശ്‌നമല്ല പക്ഷെ സ്വന്തം അച്ഛന്‍ പോലും ഒരു പരിധി വിട്ട് എന്നോട് മിണ്ടില്ല. അതിന് കാരണം ഈ ബന്ധുക്കളോടുള്ള ഭയമാണ്. മാറേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് കൂടി ആ വീട്ടില്‍ നിന്ന് മാറി വേറെ വീടെടുത്തു വലിയ സാമ്പത്തിക ബാധ്യതയുമായി പോകേണ്ടി വന്നത് ഇവരുടെ ഉപദ്രവവും ഞാന്‍ വീട്ടില്‍ നിന്നാല്‍ എന്റെ വീട്ടുകാരെ ഒറ്റപ്പെടുത്തും എന്നുള്ള ഭയവും കൊണ്ടാണ്.പക്ഷെ ഒന്നുണ്ട്, ഈ അനുഭവങ്ങള്‍ തന്നെയാണ് ജോലി നേടാനായതും സ്വന്തമായി ഭൂമി വാങ്ങിയതും ഞാനും അരുണും മക്കളുമായി ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നതും. അരുണിനറിയാം ഞാന്‍ ഈ അനുഭവിക്കുന്നതൊക്കെ എന്റെ തീരുമാനം കൊണ്ടാണ് എന്ന്, അതുകൊണ്ട് കൂടിയാവാം എന്റെ കണ്ണ് നിറയാതെ ആഗ്രഹങ്ങള്‍ ഒക്കെ സാധിച്ചു തന്നു കൂടെ നില്‍ക്കുന്നത്.

ഇതൊക്കെ ഇവിടെ എഴുതിയത് വേറൊന്നിനുമല്ല. ഇങ്ങനെയൊക്കെ തന്നെയാണ് ജാതി മാറി കെട്ടിയ നമ്മുടെ കേരളത്തിലെ എല്ലാ കുടുംബത്തിലെയും പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത് എന്ന് പറയുവാന്‍ വേണ്ടിക്കൂടിയാണ്. സിനിമയില്‍ മമ്മൂക്കയെക്കൊണ്ട്, പിറക്കാന്‍ പോകുന്ന തങ്ങളുടെ കുട്ടിക്ക് നങ്ങേലി എന്നു പേരിടുമെന്ന് പറഞ്ഞ താഴ്ന്നജാതിക്കാരനായ കുട്ടപ്പനെ ട്രോഫികൊണ്ട് ഒറ്റയടിക്ക് കൊല്ലിച്ചതിലും മറ്റൊരടിക്ക് അച്ച്വോള്‍ എന്ന ഗര്‍ഭിണിയായ സഹോദരിയെ കൊല്ലിച്ചതും കാണുമ്പോള്‍ സത്യത്തില്‍ പേടി തോന്നുന്നു. ഇത്രത്തോളമൊ അതില്‍ അപ്പുറത്തേക്കോ ക്ഷമിക്കാന്‍ പറ്റാത്തത്ര ദേഷ്യം മനസ്സില്‍ വെച്ചുകൊണ്ടാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍ എന്റെ മുന്നിലൂടെ ജീവിക്കുന്നത്. അത് എന്റെ ഉള്ളിലുണ്ടാക്കുന്ന മുറിവ് ഓരോ ദിവസവും ഒരു നീറ്റലായി പടരുന്നു. ഏറെ വേദനയോടെ…..