കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്കിൽ വ്യാജ വായ്പാ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ

കോടികളുടെ തട്ടിപ്പും തിരിമറിയും നടത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജ വായ്പാ രേഖകൾ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറിൽ. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലോക്കർ കണ്ടെത്തിയത്. കേസിലെ പ്രതികൾക്ക് വിവിധ ബാങ്കുകളിലായി ഏഴിലേറെ അക്കൗണ്ടുകൾ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേസിലെ പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിനിടെയാണ് വ്യാജരേഖകൾ സൂക്ഷിക്കാനുള്ള ലോക്കർ കണ്ടെത്തിയത്. വ്യാജ വായ്പാ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിപ്പോൾ പണം ലഭ്യമാകാതെ വരികയും ഇതേതുടർന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. സംഭവത്തിന്റെ വീഴ്ച മറയ്ക്കാൻ പാർട്ടി കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. സാമ്പത്തിക തിരിമറി നടത്തിയ നാല് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആർ വിജയ എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതാണ് മറ്റൊരു നടപടി.