അട്ടപ്പാടി മധു കൊലക്കേസ്; പബ്ലിക് പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല, സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബം

അട്ടപ്പാടി മധു കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. കേസിൽ വിചാരണ വൈകുന്നതിൽ നിരാശയുണ്ടെന്നും അനീതി തുടരുകയാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നും പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മധുവിന്റെ സഹോദരി പറഞ്ഞു. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്.

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ഇന്നലെ ചോദിച്ചു. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരി​ഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോ​ഗിച്ച വിടി ര​ഘുനാഥ് കേസിൽ നിന്നും ഒഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോൽണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.