പുതുയുഗത്തിൻറെ പ്രവാചകനായ ശ്രീ നാരായണ ഗുരുവിന്റെ സമാധി ദിനം ഇന്ന്

ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ സമാധി ദിനം ഇന്ന്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം മാനവർക്ക് നൽകിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻറെ പ്രവാചകനായിരുന്നു
ശ്രീ നാരായണ ഗുരു.

കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്.

വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കർമ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.

രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ അങ്ങനെ ശ്രീനാരായണ ഗുരുവിനെ നേരിട്ട് കാണുകയും അറിയുകയും, സ്വന്തം കർമപാതകളിലേക്ക് ഗുരു പകർന്ന ഊർജം സ്വീകരിക്കുകയും ചെയ്ത മഹദ് വ്യക്തികളുടെ നിര പോലും നീണ്ടതാണ്.